ന്യൂഡൽഹി: കേരളത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയേയും മുന്നണിയേയും നയിക്കാനുള്ള നിയോ​ഗം ഉമ്മൻ ചാണ്ടിയിലേക്ക് എത്തിയത് ഭരണം പിടിക്കുകയല്ലാതെ മറ്റ് ലക്ഷ്യങ്ങളിലെന്ന ഹൈക്കമാൻഡിന്റെ തീരുമാനത്തെ തുടർന്ന്. ഉമ്മൻ ചാണ്ടിയുടെ സജീവ പ്രവർത്തനം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല. പാർട്ടിക്കുള്ളിലും മുന്നണിക്കകത്തും പൊതുസമൂഹത്തിലും ഏറെ സ്വീകാര്യൻ ഉമ്മൻ ചാണ്ടിയാണെന്ന നേതൃത്വത്തിന്റെ വിലയിരുത്തലിനൊടുവിൽ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ അദ്ദേഹത്തെ പാർട്ടി നിയോ​ഗിക്കുകയായിരുന്നു. കോൺ​ഗ്രസ് മുക്ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ബിജെപി കേന്ദ്രം ഭരിക്കുമ്പോൾ കേരളത്തിൽ ഭരണം പിടിക്കുകയാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്.

കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായാണ് ഉമ്മൻ ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാനും ഉമ്മൻ ചാണ്ടി തന്നെയാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെയാണ് ഏൽപിച്ചിരിക്കുന്നത്. പത്ത് പേർ ഉൾക്കൊള്ളുന്നതാണ് കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി എം സുധീരൻ എന്നിവരും കമ്മിറ്റിയിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. സംഘടനാ ജനറൽ സെക്രട്ട കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ജനബന്ധവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദ്ദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്‌കാലികമായുള്ള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആൻറണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാന്റ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ മുന്നോട്ടുവച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ