തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുക ചെയ്തിട്ടില്ലെന്ന അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മൻ ചാണ്ടി. ഹരീഷ് വാസുദേവന്റെ പേരെടുത്ത് പറയാതെയാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ ആക്ഷേപങ്ങൾക്ക് അക്കമിട്ട് ഉമ്മൻ ചാണ്ടി മറുപടി പറയുന്നത്. അലവൻസുകൾ ആദായനികുത പരിധിയിൽ വരില്ലെന്നും അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്കിൽ കുറിച്ചത്.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമർപ്പണത്തോട് അനുബന്ധിച്ച് ഞാൻ നല്കിയ സത്യവാങ്മൂലത്തിൽ നിന്നുള്ള കണക്കുകൾ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.

ആക്ഷേപം ഒന്ന്ഃ 201415ൽ വാർഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.

ഉത്തരംഃ 2014 ഏപ്രിൽ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കൺവേയൻസ് അലവൻസ് 10,500, മണ്ഡല അലവൻസ് 12,000 രൂപ. ഇതിൽ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളു എന്ന് അറിയുക.

ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎൽഎ പെൻഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരംഃ മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോൾ മറ്റൊരു പെൻഷനും വാങ്ങാൻ പറ്റില്ല. എംഎൽഎ ആയിരിക്കുമ്പോൾ എംഎൽഎയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം പെൻഷൻ വാങ്ങാൻ പറ്റില്ല.

ആക്ഷേപം മൂന്ന് : 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരംഃ 1.4.2020ൽ എംഎൽഎ എന്ന നിലയിൽ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവൻസ് 25,000 രൂപ, ടെലിഫോൺ അലവൻസ് 11000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, കംപ്യൂട്ടർ അലവൻസ് 8000 രൂപ. അലവൻസുകൾ ആദായനികുത പരിധിയിൽ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.
സത്യമേവ ജയതേ