മറയൂർ: ബീഫ് കഴിച്ചതിന്റെ പേരിൽ സ്വന്തം വിഭാഗത്തിലെ 24 പേരെ ഊരുവിലക്കാൻ മറയൂരിലെ ആദിവാസി ഊരുകൂട്ടം നടപടികൾ തുടങ്ങി.വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ളവരെയാണ് ബീഫ് കഴിച്ചെന്നാരോപിച്ച് അതാത് കോളനികളിലെ ഊരുകൂട്ടം വിലക്ക് ഏർപ്പെടുത്താൻ നപടികൾ ആരംഭിച്ചിരിക്കുന്നത്.

ബീഫ് കഴിച്ചെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ 24 പേരെ വിളിച്ചുവരുത്തി ഊരുകൂട്ടം കാര്യങ്ങൾ തിരക്കിയെന്നും ശിക്ഷാ നടപടികളെ കുറിച്ച് വിശദീകരിച്ചെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. കോളനിവാസികൾ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കോഴിയും ആടും ഉപയോഗിക്കുമെങ്കിലും തങ്ങൾക്കിടയിൽ ബീഫ് ഉപയോഗിക്കാറില്ലന്നും ഇത് പരമ്പരാഗത ആചാര- അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് ഊരുകൂട്ടം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോളനി വാസികൾ പറയുന്നു. മുതുവ സമുദായത്തിൽ പെട്ടവവർ താമസിക്കുന്ന ഊരുകളിൽ സ്വന്തം കൂട്ടത്തിൽ പെട്ടവർക്ക് എതിരെയാണ് പുറത്താക്കൽ നീക്കം സജീവമായിട്ടുള്ളത്. സംഭവം പുറത്തുവന്നതിനെ തുടർന്ന് പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ഇക്കാര്യത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേർ ഇടപെട്ടുവെന്നും ഊരുകൂട്ടത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി, ശിക്ഷാ നടപടികൾ പിൻവലിപ്പിക്കാൻ നീക്കം ആരംഭിച്ചതായും പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്്. ശിക്ഷാ നടപടിക്ക് കാത്തുനിൽക്കുന്നവരിൽ ഒരാൾ ഒഴികെ എല്ലാവർക്കും 40 വയസ്സിൽ താഴെയാണ് പ്രായമെന്നും ഇവരിൽ ഭൂരിപക്ഷം പേരും ഊരുവിട്ട് വിവിധ ജോലികൾക്ക് പോകുന്നവരുമാണെന്നാണ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വഷണത്തിൽ നിന്നും വ്യക്തമായത്.

കാലം മാറിയെങ്കിലും പരമ്പരകളായി നിലനിന്നുപോരുന്ന ഊരിന്റെ ചിട്ടവട്ടങ്ങൾ മാറ്റാൻ തങ്ങൾ തയ്യാറല്ലന്നാണ്് കൂട്ടത്തിലെ തലമുതിർന്നവരിൽ ഏറെപ്പേരുടെയും നിലപാട്. പുറമെ നിന്നുള്ളവർക്ക് ഊരുകൂട്ടത്തിന്റെ തീരുമാനങ്ങളിൽ ഇടപടുന്നതിന് പരിമിതികളുണ്ട്.
എന്നിരുന്നാലും ഊരുവിലക്കൽ ഒഴിവാക്കാൻ വിവിധ തലത്തിൽ ചർച്ചകൾ സജീവമാണ്. ഇക്കാര്യത്തിലെ നടപടിക്രമങ്ങൾ എന്നുപൂർത്തിയാക്കും എന്നത് സംബന്ധിച്ച് ഊരുകൂട്ടത്തിന്റെ ഭാഗത്തുനിന്നും ഇപ്പോഴും യാതൊരുവിവരവുമില്ല. വിശദമായ തെളിവെടുപ്പും അരുതാത്തത് സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികളും ഉദ്യോഗസ്ഥതലത്തിൽ നിന്നും ഉണ്ടാവും എന്നാണ് സൂചന.