ന്യൂഡൽഹി: ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ സിനിമകൾക്കും പരിപാടികൾക്കും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് പുറത്തുവരുന് റിപ്പോർട്ടുകൾ, കേന്ദ്രവാർത്താ വിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമേ, വാർത്താ പോർട്ടലുകളും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.

എന്ത് നിയന്ത്രണമാണ് ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും വ്യത്യസ്തമായി കൊണ്ടുവരിക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.  നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓൺലൈൻ വാർത്താ പോർട്ടലുകളും മറ്റും ആരംഭിക്കാൻ നിലവിൽ കാര്യമായ നിയമ നടപടികളൊന്നും പൂർത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 

നേരത്തെ സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ വന്നിരുന്നു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടൊക്കെ നിരവധി വാർത്താ പോർട്ടലുകൾക്കെതിരെ കേസ് വന്നിരുന്നു. തുടർന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത്തരം വാർത്ത പോർട്ടലുകളെ നിയന്ത്രിക്കാൻ എന്താണ് ചെയ്യാൻ സാധിക്കുകയെന്ന് കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു.

ഇത്തരം പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കുക, നിരീക്ഷിക്കുക എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. നിലവിൽ, ഡിജിറ്റൽ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സർക്കാർ സ്ഥാപനമോ ഇല്ല. നിലവിൽ അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയാണ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനാണ് (എൻബിഎ) ന്യൂസ് ചാനലുകളെ നിരീക്ഷിക്കുന്നത്. പരസ്യ ചിത്രങ്ങളെ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. സിനിമകളുടെ കാര്യത്തിൽ ഇത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ്.

ഒടിടി പ്ലാറ്റ്ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയിൽ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. കേന്ദ്രസർക്കാർ, കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം, ഇന്റർനെറ്റ്, മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

നിലവിൽ ഒടിടി സ്ട്രീമിങ്, വ്യത്യസ്ത ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലാതെ തന്നെ ചലച്ചിത്ര നിർമ്മാതാക്കൾക്കും കലാകാരന്മാർക്കും അവരുടെ സിനിമകളും സീരീസുകളും പുറത്തിറക്കാൻ സാധിക്കും. എന്നാൽ ഇതിൽ നിയന്ത്രണങ്ങൾ വേണമെന്നായിരുന്നു ആവശ്യം.ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.