ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിനേഷന് വിധേയമായത് 10.5 ലക്ഷം പേർ. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ 18,167 സെഷനുകളാണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടയിൽ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. കോവിഡ് പരിശോധനയുടെ കാര്യത്തിലും ഇന്ത്യ വളരെ മുന്നിലാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ആഗോളമഹാമാരിക്കെതിരായ പോരാട്ടത്തിൽ പരിശോധനാസൗകര്യങ്ങളുടെ വികസനം വലിയ ഊർജമാണ് നൽകിയിരിക്കുന്നതെന്നത് മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതൽ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയിൽ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയത കേസുകളിൽ സജീവകേസുകൾ 1.78 ശതമാനം മാത്രമാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി കോവിഡ് കേസുകളിൽ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ 1,88,688 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടയിൽ 18,002പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

10,283,708 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ രോഗമുക്തി നേടിയ കേസുകളിൽ 84.70 ശതമാനവും പത്തുസംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ളതാണ്. 24 മണിക്കൂറിനിടയിൽ കേരളത്തിൽ 6,229 പേരും മഹാരാഷ്ട്രയിൽ 3980 പേരും കർണാടകയിൽ 815 പേരും രോഗമുക്തി നേടി.