ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. വോട്ടേഴ്സ് ലിസ്റ്റിൽ 1000 റോഹിങ്ക്യൻ അഭയാർത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ എന്നാണ് ഒവൈസി ബിജെപിയോട് ചോദിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയിൽ 40,000 ത്തോളം റോഹിങ്ക്യൻ അഭയാർത്ഥികളുടെ പേരുകൾ ചേർക്കപ്പെട്ടുവെന്ന ബിജെപി നേതാവിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ 30,000 റോഹിങ്ക്യകളുടെ പേരുണ്ട് എന്ന് പറഞ്ഞിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ? ഈ പറയുന്ന രീതിയിൽ നാൽപതിനായിരം പേരുടെ പേരുകൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് എങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് നോക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? ഇനി ബിജെപി സത്യസന്ധരാണെങ്കിൽ അത്തരത്തിലുള്ള 1000 പേരുടെ പേരെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ കാണിച്ച് തരണം,'' ഒവൈസി പറഞ്ഞു.

ബിജെപിയുടെ ഉദ്ദേശം വിദ്വേഷം പ്രചരിപ്പിക്കാലാണെന്നും ഈ യുദ്ധം ഹൈദരാബാദും ഭാഗ്യനഗറും തമ്മിലാണെന്നും ഒവൈസി പറഞ്ഞു. ആര് വിജയിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു.

ഞായറാഴ്ച മല്ലേപ്പള്ളിയിലും റെഡ് ഹിൽസിലും നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഇതേ കാര്യം ഒവൈസി ചോദിച്ചിരുന്നു. നഗരത്തിൽ റോഹിങ്ക്യകളുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇന്റലിജൻസ് ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത് ഷായും മിണ്ടാതെ നിൽക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

കഴിഞ്ഞ ദിവസം ഒവൈസിക്കെതിരെ ബിജെപി നേതാവ് തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. അസസുദ്ദീൻ ഒവൈസിക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്തയ്‌ക്കെതിരാണെന്നായിരുന്നു തേജസ്വി സൂര്യ പറഞ്ഞത്.

'ഒവൈസിയും അദ്ദേഹത്തിന്റെ സഹോദരൻ അക്‌ബറുദ്ദിനും സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. റോഹിങ്ക്യൻ മുസ്ലിങ്ങളെ മാത്രമേ അവർ അനുവദിക്കുന്നുള്ളു. മറ്റ് വികസനങ്ങൾക്കൊന്നും അവർ അനുവദിക്കുന്നില്ല. നിങ്ങൾ ഒവൈസിക്ക് വോട്ട് ചെയ്താൽ അദ്ദേഹം ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ മുസ്ലിം പ്രദേശങ്ങളിൽ ശക്തി കാണിക്കും', തേജസ്വി പറഞ്ഞു.

ഒവൈസി ജിന്നയുടെ പുതിയ അവതാരമാണെന്നും ഒവൈസിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണ്. ഹിന്ദുത്വ രാജ്യം ശക്തമാക്കുന്നതിന് ആ വോട്ടുകൾ സഹായിക്കും. ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരായ വോട്ടാണെന്ന് ഓർക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.

മുഹമ്മദലി ജിന്ന സംസാരിച്ച അതേ ഭാഷയാണ് ഒവൈസിയുടേതെന്നും കടുത്ത വിഘടനവാദവും തീവ്രവാദവും പറയുന്ന ആളാണ് ഒവൈസിയെന്നും തേജസ്വി ആരോപിച്ചിരുന്നു.

അക്‌ബറുദ്ദിനോടും ഒവൈസിയോടും ഒന്നേ പറയാനുള്ളു. ഹൈദരാബാദ് നൈസാം ഭരണത്തിലല്ല ഇപ്പോൾ. ഇത് ഹിന്ദു ഹൃദ്യ സമ്രത് നരേന്ദ്ര മോദിയുടെ കാലമാണ്. നിങ്ങൾ ഇവിടെ ഒന്നുമല്ല എന്നും തേജസ്വി പറഞ്ഞു.