ബെംഗളൂരു: ഓക്സിജൻ ലഭിക്കാതെ കർണാടകയിലെ സർക്കാർ ആശുപത്രിയിൽ 24 രോഗികൾ മരിച്ചു. മരിച്ചവരിൽ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. ഞായറാഴ്ച രാത്രി ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് ദാരുണമായ സംഭവം.

144 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്സിജൻ വിതരണം നിലച്ചത്.

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം, മുഴുവൻ മരണങ്ങളും ഓക്സിജൻ ദൗർലഭ്യം മൂലമല്ലെന്ന് ചാമരാജ് ജില്ലാ ചുമതലയുള്ള മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.