ന്യൂഡൽഹി: 2022 ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ട് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ(എഐഎംഐഎം) 100 സീറ്റിൽ മത്സരിക്കുമെന്ന് അക്‌ബറുദ്ദീൻ ഒവൈസി അറിയിച്ചു. മുസ്ലീങ്ങളുടെ വികസനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഒ വൈ സിയുടെ പ്രതികരണം.

പടിഞ്ഞാറൻ യുപി, മധ്യ യുപി, കിഴക്കൻ യുപി എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായിരിക്കും എഐഎംഐഎം സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയെന്ന് അദ്ദേഹം അറിയിച്ചു.സ്ഥാനാർത്ഥികൾക്കായുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്ലീങ്ങളെ മാത്രമല്ല സ്ഥാനാർത്ഥിയാക്കുക-പാർട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി ദേശീയ മാധ്യമത്തോട് പറഞ്ഞു.

മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിച്ചിരുന്നു. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമാകുകയാണ് ഒവൈസിയുടെ പാർട്ടിയെന്ന് കോൺഗ്രസ് അടക്കം വിമർശനമുന്നയിച്ചിരുന്നു.കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരത്തിലേറിയത്. എന്നാൽ സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.