കോഴിക്കോട്: പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസതിഷ്‌കാഘാതത്തെ തുടർന്ന ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസപിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ തിങ്കളാഴച രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്.

1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റൈൽ, ജൂവലറി, ഗാർമെന്റ്സ് മേഖലയിൽ വ്യവസായം കെട്ടിപ്പടുത്തു. 1999ൽ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്.

ആയിരക്കണക്കിന് അദ്ധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തിൽ കണ്ണൂർ റിംസ് ഇന്റർനാഷനൽ സ്‌കൂൾ, മഞ്ചേരി പേസ് റെസിഡൻഷ്യൽസ് സ്‌കൂൾ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്. മുസ്ലിം ലീഗ്, കെ. എം. സി. സി പ്രവർത്തന രംഗത്ത് സജീവമായിരുന്നു.