കോട്ടയം: പി സി ജോർജ്ജിനെ പിന്തുണച്ചിരുന്ന 'പൂഞ്ഞാർ ആശാൻ' എന്ന ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിൽ യുവതികളുടെ നഗ്നചിത്രങ്ങൾ അടക്കം പോസ്റ്റു ചെയ്തതോടെ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരണവുമായി ജോർജ്ജ് രംഗത്തുവന്നു. 'പൂഞ്ഞാർ ആശാൻ പേജ് ഏതോ ഒരുത്തൻ ഹാക്ക് ചെയ്തു. പാനലിനെ മുഴുവൻ മാറ്റി അനാവശ്യമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഏതു **യ്ക്കു ഉണ്ടായവൻ ആണെങ്കിലും ചെവിയിൽ നുള്ളിക്കോ -അഡ്‌മിൻ പാനൽ.' ഇതാണ് പിസി ജോർജിന്റെ സ്വന്തം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പേജിൽ യുവതികളുടെ നഗ്‌ന ചിത്രങ്ങൾ അടക്കം ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പി.സി. ജോർജ് കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയത്. പൂഞ്ഞാർ ആശാൻ പേജ് പി.സി. ജോർജിന്റെ ഒരു ഫാൻ പേജ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ച് കൊല്ലം മുമ്പ് തെരഞ്ഞെടുപ്പു വേളയിൽ അടക്കം ഈ പേജ് സജീവമായിരുന്നു. ഈ പേജാണ് ഇപ്പോൾ പി സിക്ക് നഷ്ടമായിരിക്കുന്നത്.

പി. സി. ജോർജിന്റെ പോസ്റ്റ് വന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. രണ്ടു ലക്ഷത്തിൽ പരം ഫോളോവേഴ്‌സ് ആണ് പൂഞ്ഞാർ ആശാൻ പേജിന് ഉള്ളത്. പേജ് ഹാക്ക് ചെയ്തതോടെ ജോർജിനെതിരെ ട്രോളുകളും ഉയർന്നുവന്നിട്ടുണ്ട്. തോറ്റ എംഎൽഎയ്ക്ക് എന്തിനാണ് അഡ്‌മിൻ പാനൽ എന്ന ചോദ്യം പലരും ഉയർത്തുന്നത്.

അഡ്‌മിൻ പാനൽ എന്നാൽ പി.സി. ജോർജ് തന്നെയല്ലേ എന്ന് വരെ ചോദിക്കുന്നുണ്ട് കമന്റുകളിൽ. പി.സി. ജോർജിന്റെ കടുത്ത ഭാഷാ പ്രയോഗങ്ങൾ നേരത്തെയും വൈറൽ ആയിട്ടുണ്ട്. ഇദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വെല്ലുവിളി പ്രസംഗങ്ങൾ പൂഞ്ഞാറിലെ തോൽവിക്ക് അടക്കം നിർണായക കാരണമായി മാറിയിട്ടുണ്ട്.

ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ നിന്ന് തനിക്ക് ആരും വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞു ജോർജ് അന്ന് നടത്തിയ പ്രസംഗം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഈരാറ്റുപേട്ട സമീപം തെരഞ്ഞെടുപ്പിൽ വാഹന പ്രചരണവുമായി പി.സി. ജോർജ് എത്തിയപ്പോഴായിരുന്നു അന്ന് വലിയ രീതിയിൽ കൂക്കുവിളികൾ ഉണ്ടായത്. അതിനു പിന്നാലെയാണ് ഈരാറ്റുപേട്ടയിൽ നിന്നും വോട്ട് വേണ്ട എന്ന് ജോർജ് പറഞ്ഞത്.

അതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈരാറ്റുപേട്ടയിൽ ജോർജ് എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി.സി. ജോർജിനെ ഫോൺ വഴി അസഭ്യം പറഞ്ഞവരും നിരവധിയാണ്. ജോർജ് വീടിന് പുറത്തിറങ്ങിയാൽ ആക്രമിക്കും എന്ന് പറഞ്ഞവർ വരെയുണ്ട്. ഇവർക്കെതിരെ പി.സി. ജോർജ് ഈരാറ്റുപേട്ട പൊലീസിന് പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സമീപകാലത്ത് മാത്രമുള്ളതല്ല ജോർജും എതിരാളികളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടൽ. സോഷ്യൽ മീഡിയ വരുന്നതിനു മുൻപും ജോർജിന്റെ പല പ്രസംഗങ്ങളും പരാമർശങ്ങളും ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. എതിരാളികൾ തന്നെയാകും പൂഞ്ഞാർ ആശാൻ എന്ന പേജ് ഹാക്ക് ചെയ്തത് എന്നാണ് പി.സി. ജോർജ്ജിന് ഒപ്പമുള്ളവർ വിലയിരുത്തുന്നത്. അശ്ലീല ചിത്രങ്ങൾ ഇട്ട് അപമാനിക്കാൻ ഉള്ള ശ്രമമാണ് നടന്നത് എന്നാണ് ജോർജ് വിലയിരുത്തുന്നത്. ഏതായാലും പുതിയ സംഭവങ്ങൾ പുറത്തുവന്നതോടെ ഇദ്ദേഹം വിവാദ ചർച്ചകളിൽ വീണ്ടും സജീവമാവുകയാണ്.