ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്‌സിൻ വാങ്ങാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ടുള്ള പരാമർശം പിൻവലിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് വാക്‌സിനുകൾ വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചു എന്ന മോദിയുടെ വാദത്തിനെ അദ്ദേഹം നേരത്തെ തള്ളിയിരുന്നു. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ അവശ്യം ഉന്നയിച്ചെഴുതിയ കത്ത് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചതോടെയാണ് ചിദംബരം പരാമർശം പിൻവലിച്ചത്.

കേന്ദ്രം വാക്‌സിനുകൾ വാങ്ങരുതെന്ന് ആരും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി ഇപ്പോൾ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നു. അവർ വാക്‌സിനുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ തങ്ങൾ അവരെ അനുവദിച്ചുവെന്നും പറയുന്നു. വാക്‌സിൻ വാങ്ങാൻ അനുവദിക്കണമെന്ന് ഏത് സംസ്ഥാന സർക്കാർ ഏത് ദിവസം ആവശ്യപ്പെട്ടുവെന്ന് ഞങ്ങളെ അറിയിക്കുക എന്നും ചിദംബരം പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഫെബ്രുവരി ഇരുപത്തിനാലിനയച്ച മമതയുടെ കത്ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച് ചിദംബരം ട്വീറ്റ് ചെയ്തു. വാക്‌സിൻ നേരിട്ട് വാങ്ങാൻ അനുവദിക്കണമെന്ന് ഏതു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടുവെന്ന് ദയവായി പറയുകയെന്ന് ഞാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

അത്തരമൊരു അഭ്യർത്ഥന ഉന്നയിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്ൾ മുഖ്യമന്ത്രിയുടെ കത്തിന്റെ പകർപ്പ് സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്തു. എനിക്ക് തെറ്റുപറ്റി. ഞാൻ ആ തെറ്റ് തിരുത്തുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.