തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് കണ്ണൂർ സിപിഎമ്മിനുള്ളിൽ വ്യക്തിപൂജാ വിവാദങ്ങൾ തലപൊക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാൻ പോക്കിനെതിരെ വിമർശനം പാർട്ടി കണ്ണൂർ ഘടകത്തിലും ശക്തമാണ്. താനാണ് എല്ലാം എന്ന വിധത്തിൽ 'ക്യാപ്ടൻ' എന്ന വിശേഷണവുമായി തെരഞ്ഞെടുപ്പു രംഗം കൊഴുപ്പിച്ച മുഖ്യമന്ത്രി മുൻകാലങ്ങളിൽ വിഎസിനെ ഓർമ്മിപ്പിച്ച പാർട്ടി തത്വങ്ങളെല്ലാം മറക്കുകയാണ്. വ്യക്തിപൂജാ വിവാദത്തിന്റെ പേരിലാണ് വിഎസിനെയും പി ജയരാജനെയും പിണറായി ഒതുക്കിയത്. എന്നാൽ, അതേ തന്ത്രം പിണറായിയെ തന്നെ ഓർമ്മിപ്പിക്കുകയാണ് നേതാക്കൾ.

തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് പിണറായി വിജയനെ ക്യാപ്ടനെന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള പ്രചരണം കൊഴുക്കവേ അതു വേണ്ട സഖാവ് മതിയെന്ന് തിരുത്തി രംഗത്തുവന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. സമാന അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട് താനും. പ്രചരണം കൊഴുക്കവേയാണ് മുഖ്യമന്ത്രിയെ തിരുത്തി കോടിയേരി വന്നത് എന്നതും ശ്രദ്ധേയമാണ്. മുമ്പ് പിണറായി വിഎസിന് എതിര പ്രയോഗിച്ച വ്യക്തിപൂജാ ആരോപണങ്ങളിലേക്ക് വിരൽചൂണ്ടിയാണ് കോടിയേരിയുടെ വിമർശനവും. മുഖ്യമന്ത്രി പിണറായി വിജയന് 'ക്യാപ്റ്റൻ' എന്ന വിശേഷണം പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത് പിണറായിയോടുള്ള അതൃപ്തിയിൽ നിന്നാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. വിശേഷണം നൽകുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു.

അതേസമയം കോടിയേരിയുടെ വാക്കുകകൾ കടമെടുത്തു കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റുമായി പി ജയരാജനും രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ജനകീയതയിൽ പ്രതിപക്ഷം അതൃപ്തരാണെന്ന് പറഞ്ഞു കൊണ്ടാണ് പി ജയരാജന്റെ വാക്കുകൾ. കോടിയേരി പറഞ്ഞതു പോലെ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ എന്നാണ് പി ജയരാജൻ ഫേസ്‌ബുക്കിൽ കുറിച്ചത്. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും അദ്ദേഹം അടിവരയിടുന്നു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാൽ, കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ 'എല്ലാവരും സഖാക്ക'ളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

അതേസമയം 'ക്യാപ്റ്റൻ' എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആളുകളുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. 'ക്യാപ്റ്റൻ' വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാർട്ടിയിൽ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം 'രണ്ടാം പിണറായി സർക്കാർ' എന്ന തെരഞ്ഞെടുപ്പു മുദ്രാവാക്യം 'രണ്ടാം എൽഡിഎഫ് സർക്കാർ' എന്നു തിരുത്തലും നേതാക്കൾ നടത്തി. സിപിഎമ്മിനും മുകളിൽ വളർന്ന പിണറായിയെ തിരുത്താൻ ഉറപ്പിച്ചു തന്നെയാണ് നീങ്ങഉന്നത് എന്ന സൂചന ശക്തമാണ്. വി എസ് വിഭാഗത്തെ വെട്ടിനിരത്താനും ഒതുക്കാനും പിണറിയാക്കൊപ്പം ഒരുമിച്ചു നിന്നത് കണ്ണൂർ ചേരിയിലെ ജയരാജ ത്രയവും ഇ പി ജയരാജനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന നിരയായിരുന്നു. എന്നാൽ, പാർട്ടിയിൽ വി എസ് പക്ഷക്കാർ നാമാവശേഷം ആയതോടെ കരുത്തുറ്റ കണ്ണൂർ ലോബിക്കുള്ളിൽ വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട്. അവനവന് ലഭിക്കേണ്ട അവസരങ്ങൾ കിട്ടാത്തതും പിണറായി ചില അധികാര കേന്ദ്രങ്ങളിലേക്ക് സ്വന്തം ഇഷ്ടക്കാരെ എത്തിക്കാൻ മനപ്പൂർവ്വം മടിക്കുന്നതുമാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ പാർട്ടിയിലും ഭരണത്തിലും പിണറായി വിജയന്റെ ആധിപത്യം ഉണ്ടായിട്ടുണ്ട്.

വിഎസിന്റെ ഭരണകാലത്തും പാർട്ടി പിണറായിയുടെ കൈപ്പടിയിലായിരുന്നു. പിണറായി മുഖ്യമന്ത്രി ആയതോടെ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ അദ്ദേഹത്തിന്റെ ഏകാധിപത്യമായി. പലപ്പോഴും കോടിയേരി എന്ന പാർട്ടി സെക്രട്ടറിയുടെ വാക്കുകൾക്ക് പോലും യാതൊരു വിലയും കിട്ടിയില്ല. ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റു ചെയ്ത കാര്യത്തിൽ അടക്കം മുഖ്യമന്ത്രി തന്നെ കൈവിട്ടു എന്ന വികാരമാണ് കോടിയേരിക്ക് ഉണ്ടായിരുന്നത്. ഇ പി ജയരാജനാകട്ടെ വീണ്ടും മത്സരിക്കണമെന്ന മോഹവും ഉണ്ടായിരുന്നു. എന്നാൽ, ഈ ആവശ്യത്തിന് പിണറായിയുടെ പ്രോത്സാഹനം ലഭിച്ചില്ല. മറിച്ച്, രണ്ട് ടേം നിർബന്ധമാക്കുകയും ചെയ്തു. ഇതോടെ പാർട്ടി സെക്രട്ടറിയായി ഇ പി വരുമെന്ന് കരുതി ഇരുന്നവരുമുണ്ട്. എന്നാൽ, ഇക്കാര്യത്തിലും ഉറപ്പില്ലാത്ത അവസ്ഥയിൽ പിണറായിയുമായി നീരസത്തിലാണ് ഇപി ജയരാജൻ.

നേരത്തെ തന്നെ വ്യക്തിപൂജാ വിവാദത്തിൽ പിണറായി പി ജയരാജനെ വെട്ടി ഒതുക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടത്തപ്പോൾ പൂർണ്ണമായും പിണറായിയെ കേന്ദ്രീകരിച്ചാണ് പ്രചരണവും. ക്യാപ്ടനെന്ന് പിണറായിയെ വിശേഷിപ്പിച്ച് സൈബർ അണികൾ കുളിർകോരിയിടുന്നു. രണ്ടാം എൽഡിഎഫ് സർക്കാർ എന്ന പ്രചരണ മുദ്രാവാക്യം മറന്ന് മനപ്പൂർവ്വം രണ്ടാം പിണറായി സർക്കാർ എന്ന വിശേഷണവുമായി. ഇങ്ങനെ പ്രചരണം കൊഴുക്കവേയാണ് കോടിയേരി ബാലകൃഷ്ണൻ തന്നെ പിണറായിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

രണ്ടുടേം തുടർച്ചയായി ആരും മത്സരിക്കേണ്ടെന്നത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ടെന്ന വ്യക്തമായ സൂചനയാണ് മുഖ്യമന്ത്രി നൽകിയത്. ഇതോടെയാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജനെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കണ്ണുരിൽ അദ്ദേഹത്തിന്റെ എതിർ ചേരിയിലുള്ള നേതാക്കൾ ഉയർത്തുന്നത്. കണ്ണൂരിലെ മറ്റൊരു പിബി അംഗത്തിന്റെയും രണ്ട് കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെയും പിൻതുണ ഈയൊരു നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചനയും പുറത്തു വരുന്നുണ്ട്.

പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന തുറന്നുപറച്ചിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ ഭാഗത്ത് നിന്നുണ്ടാവാൻ പാടില്ലാത്തതാണ് എന്നാണ് ഇ.പി.യെ എതിർക്കുന്ന നേതാക്കളുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കണ്ണൂർ പ്രസ്‌ക്ലബിൽ ഇടതുമുന്നണിയുടെ കണ്ണൂർ മണ്ഡലം പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിലാണ് ജയരാജന്റെ വിവാദ പ്രസ്താവന. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്നുമാണ് ജയരാജൻ പറഞ്ഞത്. ഇത്തവണ സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണോ ഇത്തരത്തിൽ പറയാൻ കാരണമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോ എന്നായിരുന്നു ജയരാജന്റെ മറുപടി.

ജയരാജന്റെ പ്രസ്താവന പാർട്ടിക്കുള്ളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നാണ് കേഡർ പാർട്ടിയായ സിപിഎമ്മിലെ കീഴ്‌വഴക്കം. മറിച്ച് പാർട്ടി പറഞ്ഞാലും മത്സരിക്കില്ല എന്ന പ്രസ്താവന തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എസ്.രാമചന്ദ്രൻപിള്ള പ്രസ്താവനയിലുള്ള അതൃപ്തി ജില്ലാ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര കമ്മിറ്റി തന്നെ ഈ വിഷയത്തിൽ ജയരാജനോട് പാർട്ടി വിശദീകരണം തേടിയേക്കും. മട്ടന്നൂരിൽ സീറ്റ് നിഷേധിച്ച് പകരം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് സീറ്റ് നൽകിയതിലുള്ള നീരസം ഇ.പി ജയരാജനുണ്ടെന്നാണ് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വ്യക്തമാകുന്നത്.