മലപ്പുറം: മുസ്ലിംലീഗിന്റെ പരാജയത്തിന് കാരണം കുഞ്ഞാലിക്കുട്ടി എന്നാരോപിച്ച് രംഗത്തുവന്ന യുവപാർട്ടിപ്രവർത്തകർക്ക് പിന്നാലെ മുതിർന്ന് ലീഗ് നേതാവ് പി.കെ അബ്ദുറബ്ബും രംഗത്ത്. നിയമനിർമ്മാണ സഭകളിലേക്ക് ജനം തെരഞ്ഞെടുത്ത് അയക്കുന്നത് അഞ്ചു വർഷത്തേക്ക് അവരുടെ ശബ്ദം അവിടെ മുഴങ്ങാനാണ്. യുദ്ധമുഖത്ത് നിന്ന് പിന്തിരിഞ്ഞോടുന്നവരെ കുറിച്ച് പ്രവാചകൻ വിശേഷിപ്പിച്ചത് മറക്കരുതെന്നും ഓർമിപ്പിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ് കുഞ്ഞാലിക്കെതിരെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നു.

പരസ്യമായി ഒരു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവരുന്നത് ഇതാദ്യമാണ്. മൂൻ എം.എസ്.എഫ് ജില്ലാ ജനറൽസെക്രട്ടറിയും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

അബ്ദുറബ്ബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ:

കേരളത്തിൽ പതിവ് തെറ്റിച്ചുള്ള ഒരു തെരഞ്ഞെടുപ്പു ഫലം വന്നിരിക്കുമ്പോൾ നാം ആഴത്തിൽ ആത്മ വിശകലനം നടത്തേണ്ടതിന്റെ ആവശ്യകത പൂർവ്വാധികം ശക്തമായിരിക്കുന്നു. ഈ പരാജയത്തിൽ ഞാനടക്കമുള്ള നേതൃത്വത്തിന്റെ പങ്ക് നിഷേധിക്കുന്നതിനു പകരം ജനഹിതം തിരിച്ചറിഞ്ഞു വീഴ്ചകൾ തിരുത്തിയുള്ള മുന്നോട്ട് പോക്കാണ് ആവശ്യം.

തെരഞ്ഞെടുപ്പുകളിൽ ജയ പരാജയങ്ങൾ സ്വഭാവികമാണ്. ഇതിലും വലുതും ഭീകരവുമായ പരാജയങ്ങൾ ഇരു മുന്നണികൾക്കും സംഭവിച്ചിട്ടുമുണ്ട്. അതിൽ നിന്നും പാഠം ഉൾക്കൊണ്ട് പൂർവ്വാധികം ശക്തിയിൽ ഫീനിക്സ് പക്ഷിയെ പോലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉയർത്തെഴുന്നേറ്റിട്ടുമുണ്ട്. ഇനിയും നാം അതിനു ശക്തരുമാണ്.

എങ്കിലും, അനുകൂല സാഹചര്യത്തിലും സ്വയം കൃതാനർത്ഥത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഈ ഭീമൻ പരാജയം മുന്നണിയിലെ സർവ്വ കക്ഷികളെയും, വിശിഷ്യ ലീഗിനെയും കോൺഗ്രസ്സിനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതും തെറ്റു തിരുത്തി മുന്നോട്ട് പോകാനുള്ള ആർജ്ജവവും വിശാലതയും നേതൃത്വവും അണികളും കാണിക്കേണ്ടതും അനിവാര്യമാണ്. മറിച്ച്, ഇനിയും പരിഹാസ്യമായ ന്യായീകരണങ്ങളുമായി ജനതയുടെ മുന്നിൽ പ്രത്യക്ഷപ്പെടാനാണ് തീരുമാനമെങ്കിൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ലെന്ന് മറക്കരുത്.

പ്രസ്ഥാനമാണ് പരമമെന്ന ബോധത്തിൽ നിന്നു തുടങ്ങണം തെറ്റു തിരുത്തൽ. പൂർവസൂരികൾ അവരുടെ ചിന്തയും വിയർപ്പും രക്തവും നൽകി പതിറ്റാണ്ടുകളായി പടുത്തുയർത്തിയ പ്രസ്ഥാനം സ്വകാര്യ ലാഭങ്ങൾക്കു വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല എന്ന തിരിച്ചറിവുള്ള അണികൾ പ്രതികരിക്കും, രൂക്ഷമായി പ്രതിഷേധിക്കും. അതിനെ 'തന്നിഷ്ടം പൊന്നിഷ്ടം, ആരാന്റിഷ്ടം വിമ്മിഷ്ടം' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന തരത്തിൽ അഭിമുഖീകരിക്കാൻ മുതിർന്നാൽ പ്രസ്ഥാനത്തിനെ തന്നേക്കാൾ സ്നേഹിക്കുന്ന അണികൾ കയ്യും കെട്ടി നോക്കി നിൽക്കുമെന്ന് കരുതുന്നവർ ആരായാലും അവർ മൂഢ സ്വർഗ്ഗത്തിലാണ് എന്നതാണ് സത്യം.

ജനാധിപത്യ ശ്രീകോവിലുകളിലേക്ക് ജനം അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത് അഞ്ചു വർഷം അവരുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങാനാണെന്നതാണ് യാഥാർഥ്യം. അതു മറക്കുന്നിടത്ത് മൂർദ്ധാവിനുള്ള അടിയുടെ ആഘാതം വീണ്ടും കൂടുന്നു.
യുദ്ധ മുഖത്തു നിന്നും പിന്തിരിഞ്ഞോടുന്നവരെ പ്രവാചകൻ തിരുമേനി(സ. അ)വിശേഷിപ്പിച്ചത് നാം ഇത്തരുണത്തിൽ മറക്കരുത്.

ജനാധിപത്യത്തെയും മതേതരത്വത്തെയും മനസ്സിലാക്കിയിടത്തു നമ്മിൽ പലർക്കും തെറ്റു പറ്റിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ജനങ്ങളുടെ മേലുള്ള ആധിപത്യമല്ല ജനങ്ങളുടെ ആധിപത്യമാണ് ജനാധിപത്യം. സ്വത്വത്തിലുറച്ച് അന്യന്റെ വിശ്വാസങ്ങളെ ബഹുമാനിക്കലാണ് യഥാർത്ഥ മതേതരത്വം എന്ന തിരിച്ചറിവ് ഏതൊരാൾക്കും ഗുണം ചെയ്യും. അവനവന്റെ സ്വത്വം പണയം വെച്ച് അപരന്റെ വിശ്വാസ പ്രതീകങ്ങളെ പുൽകുന്ന കപട പ്രകടനം നടത്തിയാൽ മതേതരത്വം ആകുമെന്നും അതിലൂടെ തെരഞ്ഞെടുപ്പു കടമ്പ കടക്കാമെന്നും കരുതിയാൽ ഇനിയും തോൽവിയുടെ ശീവേലി ആയിരിക്കും ഫലം.

ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ കരുത്ത്. അവരുടെ അഭിപ്രായം കേൾക്കാനും വിമർശനങ്ങൾ ഉൾകൊള്ളാനും അതിനനുസരിച്ചു കാര്യങ്ങൾ നയിക്കാനും ഉള്ള മനസ്സാണ് ഞാനടക്കമുള്ള നേതൃത്വത്തിന് വേണ്ടത്. അല്ലാതെ പ്രസ്ഥാന സ്നേഹത്താൽ അഭിപ്രായം പറയുന്നവനെയും തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയും പ്രതിഷേധിക്കുന്നവരെയും ശത്രുവായി കാണാനും ഇല്ലായ്മ ചെയ്യാനും ഉള്ള ത്വര പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല.

പൊതു സമൂഹം കുറ്റാരോപിതരായി കാണുന്നവരെ അവർ നിരപരാധിത്വം തെളിയിക്കുന്നതിനു മുന്നേ സംഘടനയുടെ അടിസ്ഥാന ഘടകങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ മണ്ഡലങ്ങളുടെ ശിരസ്സിൽ കെട്ടി വച്ചാൽ ഏതു മഹാനാണെങ്കിലും ജനം അതിന്റെ മറുപടി തന്നിരിക്കുമെന്നതും ഈ തെരഞ്ഞെടുപ്പു നമ്മെ ഉണർത്തുന്നു. മണ്ഡലം അറിയാത്തവരെയും മണ്ഡലത്തിലുള്ളവർക്ക് അറിയാത്തവരെയും സാധാരണ ജനം തിരസ്‌കരിക്കുമെന്നതും ഓർക്കേണ്ടതായിരുന്നു.

പൂർവ്വികർ നമ്മെ ഏൽപ്പിച്ച ഈ പ്രസ്ഥാനത്തെ കേടുപാടുകൾ കൂടാതെ പൂർവാധികം ശോഭയോടെ അടുത്ത തലമുറയ്ക്ക് കൈമാറലാണ് നമ്മുടെ ദൗത്യം. അതിനായി തെറ്റുകൾ മനസ്സിലാക്കി സ്വയം തിരുത്തുക. അതിനു തയ്യാറല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ തിരുത്തിക്കുക. രണ്ടും സാധ്യമല്ലെങ്കിൽ സ്വയം മാറി നിൽക്കാനുള്ള ദയയെങ്കിലും നമ്മളെ നമ്മളാക്കിയ ഈ പ്രസ്ഥാനത്തോട് കാണിക്കുക...
ഈ പരാജയത്തിന്റെ ഉത്തരവാദികൾ ഞാനടക്കമുള്ള നേതൃത്വം ആണെന്നതും ഞഞ്ഞാപിഞ്ഞാ കാരണങ്ങൾ പറയാതെ അത് ഉൾകൊള്ളാനുള്ള ചങ്കുറപ്പ് നാം കാണിക്കേണ്ടതാണെന്നും ഒന്നു കൂടെ ഓർമ്മിപ്പിക്കുന്നു. ലോക നിയന്താവായ പടച്ചവൻ നന്മകൾ ചൊരിയട്ടെ...

വിമർശനവുമായി മുസ്ലിംലീഗ് അണികൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പ്രതിഷേധിച്ച് നേതൃത്വത്തിനെതിരെ വിമർശനവുമായി മുസ്ലിംലീഗ് അണികൾ. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലെ ഭുരിപക്ഷം കുറയാനും ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾപോലും നേടാനാവാത്തതിനും കാരണം നേതൃത്വത്തിന്റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി വി.പി അഹ്മദ് സഹീർ കഴഇഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ പാർട്ടി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി അണികൾ പ്രതിഷേധങ്ങളുമായി രംഗത്തുവന്നു.

ഈ തെരെഞ്ഞെടുപ്പിലെ തോൽവിയുടെ കാരണക്കാർ മുഖ്യമായും രണ്ട് പേരാണെന്ന് പറഞ്ഞാണ് അഹമ്മദ് സമീർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശനങ്ങൾ ഉന്നയിച്ചത്.സാദിഖലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരെയാണ് അഹമ്മദ് സഹീറിന്റെ വിമർശനങ്ങളെല്ലാം. രാജാക്കന്മാർ നഗ്നരാണെന്നും കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത് മുസ്ലിം ലീഗും കോൺഗ്രസ്സുമാണെന്ന് തോന്നിപോവുമെന്നും യുവാവ് ഫേസ്‌ബുക്കിൽപോസ്റ്റിട്ടതോടെ ഈ പോസ്റ്റ് പാർട്ടിഗ്രൂപ്പുകളിലും വൈറലായി മാറി. തുടർന്ന് നിരവധിപേർ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നേതൃത്വത്തെ വിമർശിച്ചു രംഗത്തുവന്നു.

കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹം ലീഗ് സാധ്യതകൾ ഇല്ലാതാക്കിയെന്നും അധികാരക്കൊതി മൂത്താണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതെന്നും സഹീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ തവണ മത്സരിച്ച 24സീറ്റിൽ 18സീറ്റുകൾ ലീഗ് നേടിയപ്പോൾ ഇത്തവണ മത്സരിച്ച 27സീറ്റിൽവെറും 15സീറ്റിൽ മാത്രം വിജയിക്കാനായതു നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണെന്ന് അണികൾക്കുള്ളിൽനിന്നും വ്യാപക ആരോപണമുണ്ട്. ഇത്തവണ 25സീറ്റുകൾ വരെ നേടുമെന്ന ശുഭാപ്തി വിശ്വാസത്തിലുണ്ടായിരുന്ന നേതൃത്വത്തിന് മലപ്പുറം ജില്ലയിൽ കഴിഞ്ഞ തവണ നേടിയ 12സീറ്റുകൾ ഇത്തവണയും നിലനിർത്താനായത് ഏറെ കഷ്ടിച്ചു മാത്രമാണ്.
ഇതിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഭൂരിപക്ഷം ഏറെ കുറയുകയും ചെയ്തു.

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലും ഒരുലക്ഷത്തിലധികം ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായാണെന്നാണ് ആരോപണം.സംസ്ഥാന വ്യാപകമായ എന്തുതരംഗമുണ്ടാകുമ്പോഴും മുസ്ലിംലീഗ് സീറ്റുകളെ ഇതുകാര്യമായി ബാധിക്കാറില്ല. എന്നാൽ ഇത്തവണ ഇതിനുമാറ്റം സംഭവിച്ചു.

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം 28വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത് ഇതിന്റെ ഉദാഹരമാണെന്നും അണികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ മഞ്ഞളാംകുഴി അലി ഇവിടെ 579വോട്ടിന്റെ ഭുരിപക്ഷത്തിന് വിജയിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പുകൊണ്ടായിരുന്നുവെന്നും ഇത്തവണ ഇങ്ങിനെ ഇല്ലായിരുന്നുവെന്നും ഇതിനാൽ ഭൂരിപക്ഷം വർധിക്കുകയാണു വേണ്ടതെന്നുമാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.

ഇതിനു പുറമെ മഞ്ചേരി മണ്ഡലത്തിൽ കഴിഞ്ഞ തവണ ലഭിച്ച 19,616 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 14,573 ആയി കുറഞ്ഞു. ഇതിന് പുറമെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിൽ കഴിഞ്ഞ തവണ ലഭിച്ച 38,057 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 30,522 ആയും കുറഞ്ഞു. മലപ്പുറം മണ്ഡലത്തിൽ 35672 ഉണ്ടായിരുന്നത് 35,208 ആയും കുറഞ്ഞു. മലപ്പുറത്തെ മറ്റു ലീഗ് മണ്ഡലങ്ങളിൽ നേരിയ വർധനവുണ്ടായെങ്കിലും ഇത്തവണ ലീഗിന്റെ പോരാട്ടത്തിനെതിരെ അണികൾക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.