മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ മുസ്ലിംലീഗ് കുഞ്ഞാലിക്കുട്ടിയെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എം കെ മുനീറാണ് ഉപനേതാവ്. മലപ്പുറത്ത് നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി ജിജിയായിരുന്നു എതിർ സ്ഥാനാർത്ഥി. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ താഴോട്ട് പോക്കിൽ ബലപ്പെട്ട സംഭാവന നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും, തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ക്ഷതമേറ്റിരിക്കുന്നുവെന്ന പ്രചാരണങ്ങൾ അതിശയോക്തിപരമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോൽവിയിൽ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ വിലയിരുത്തൽ. എൽഡിഎഫ് അധികാരത്തിലെത്തിയ സാഹചര്യങ്ങൾ ആത്മപരിശോധനക്ക് വിധേയമാക്കണം. വലിയ തോതിലുള്ള തിരിച്ചടിയുണ്ടായപ്പോഴും ലീഗ് അതിന് സംതൃപ്തമായ സാഹചര്യം ഉണ്ടാക്കി. വിശദമായ ചർച്ചകൾ തുടർന്നോട്ടും നടത്തുമെന്നും ലീഗ് വിലയിരുത്തി.

ലീഗിന്റെ പ്രവർത്തനത്തെ സംബന്ധിച്ച് വസ്തുതകൾ കാണാതെ അതിശയോക്തിപരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. എന്നാൽ അതിലൊന്നും പരാതിയില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. വളരെ മികച്ച പ്രകടനം കാഴ്‌ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ കോട്ടകൾ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതിൽ വലിയ പങ്കുണ്ടെന്ന് വിലയിരുത്തിയ മുസ്ലിം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാർട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു. മഞ്ചേശ്വരത്തേയും പാലക്കാട്ടേയും വിജയം പ്രത്യേകം പരാമർശിച്ചായിരുന്നു ലീഗിന്റെ പ്രതികരണം.

'മഞ്ചേശ്വരത്തേയും പാലക്കാട്ടേയും സാഹചര്യം മുൾമുനയിലാക്കി. മഞ്ചേശ്വരത്ത് ജയിക്കുമെന്ന് കാലേകൂട്ടി പറഞ്ഞ പാർട്ടിയാണ് ബിജെപി. വിമാനത്തിലിറങ്ങി വോട്ട് ചോദിച്ചവർ ഉണ്ട്. അവരുടെ മന്ത്രിമാർ ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. എന്നാൽ തോൽപ്പിച്ചത് ലീഗിന്റെ പ്രാതിനിധ്യമാണ്. പാലക്കാട് മെട്രോ ശ്രീധരന്റെ പരാജയത്തിൽ വളരെ വലിയ പങ്കു വഹിക്കാൻ ലീഗിന് കഴിഞ്ഞു. എന്നാൽ ബിജെപി വോട്ടുകളിൽ വലിയൊരു ശതമാനം സിപിഐഎഎമ്മിന് പോയിട്ടുണ്ട്. മലപ്പുറത്ത് ഞങ്ങളുടെ പ്രകടനം വലിയ സംതൃപ്തി നൽകുന്നുണ്ട് 7 ഇടങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു. വള്ളിക്കുന്ന്. തിരൂരങ്ങാടി, ഏറനാട്, തിരൂർ,മങ്കട. കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങി ഏഴ് ണണ്ഡലങ്ങളിലും മികച്ച പ്രകടനമാണ്. അവിടെ സിപിഎമ്മിന്റെ വോട്ട് ഷെയർ കുറഞ്ഞു. ഞങ്ങളുടെ വോട്ട് കൂടി.'ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.