കോഴിക്കോട്:പി.കെ.കുഞ്ഞാലിക്കുട്ടി എംപി.സ്ഥാനം ഒഴിയുന്നതിൽ ശക്തമായ എതിരാളിയായി പാണക്കാട് സാദിഖലി തങ്ങളുണ്ടായിരുന്നു. പാണക്കാട് ഹൈദറലി തങ്ങൾ കഴിഞ്ഞാൽ ലീഗിന്റെ അവസാന വാക്കും സാദിഖലി തങ്ങളായിരുന്നു. ഒരു നിലക്കും കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വരേണ്ടതില്ലെന്ന ഉറച്ച നിലപാട്കാരനായിരുന്നു അദേഹം. സമർദം വന്നതോടെ നിയമസഭയിലേക്ക് മൽസരിക്കാതെ തന്നെ കേരള രാഷ്ട്രീയത്തിൽ സജീവമായിക്കോട്ടെ എന്ന നിലപാടും അദേഹം എടുത്തു.

എന്നാൽ വളരെ പെട്ടെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ തന്റെ നിലപാട് മാറ്റിയത്. അല്ലെങ്കിൽ അദേഹത്തിന്റെ നിലപാട് മാറിയത്. ആദ്യ ഘട്ടത്തിൽ ആർക്കും ഒരു പിടിയും കിട്ടിയിരുന്നില്ല. പിന്നെയാണ് സാദിഖലി തങ്ങൾക്ക് വലിയൊരു പിടി കിടിയതാണ് പാർട്ടിയിലെ അണിയറ വർത്തമാനം. പുറത്ത് വരുന്ന വാർത്തകൾ എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

ആ വാർത്തയുടെ ഉറവിടം തേടി മറുനാടൻ മലയാളി സഞ്ചരിച്ചു. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും യു.എ.ഇ.യിലേക്ക് ഇന്ന്(തിങ്കൾ)പറക്കുകയാണ്. കോവിഡ് കാലമായതിനാൽ കെ.എം.സി.സി.യുടെ പരിപാടികളൊന്നും രണ്ട് പേർക്കുമില്ല. എന്നാൽ വയറ് നിറക്കുന്ന പരിപാടികളാണ് രണ്ട് പേർക്കുമുള്ളത്. സാദിഖലി തങ്ങളുടെ മനം മാറ്റത്തിന് പിന്നിൽ രൂപപ്പെട്ട ബിസിനസ് സംരഭമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.

ഖത്തറിൽ ബിസിനസ് സാമ്രാജ്യമുള്ള പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മകൻ ഷഫീഖും സാദിഖലി തങ്ങളുടെ മകൻ ഹസീബ് തങ്ങളും ഒന്നിച്ചുള്ള ബിസിനസ് സംരഭത്തിന് യു.എ.ഇ.യിൽ തുടക്കം കുറിക്കുകയാണ്. കെ.എം.സി.സി.നേതാവും പ്രവാസി വ്യാപാര പ്രമുഖനും അൽമദീന ഗ്രൂപ്പ് ഉടമയുമായ പൊയിൽ അബ്ദുല്ലയും ചേർന്ന് കൊണ്ടുള്ള പുതിയ ഒരു സോഫ്റ്റ് വെയർ കമ്പനി ആരംഭിക്കുകയാണ്. ആ സോഫ്റ്റ് വയർ കമ്പനിയിൽ സാദിഖലി തങ്ങളുടെ മകൻ ഹസീബ് തങ്ങൾക്ക് 25 ശതമാനം ഫ്രീയായി ഷയർ നൽകനുമാണ് തീരുമാനം.

ഇതിന്റെ ചർച്ചക്കാണ് രണ്ട് പേരും കൂടി ഇന്ന് യു.ഇ.എ.യിലേക്ക് പറക്കുന്നത്. ഈ വിവരം ലീഗിന്റെ പ്രധാന നേതാക്കൾക്കിടയിലം കെ.എം.സി.സി.നേതാക്കൾക്കുമിടയിൽ പാട്ടായിട്ടുണ്ട്. തിരൂരിൽ മൽസരിക്കാൻ ഏറെ താൽപര്യം പ്രകടിപ്പിക്കുകയും സ്ഥാനാർത്ഥി കാര്യത്തിൽ കുഞ്ഞാലിക്കുട്ടി കൈയൊപ്പ് ചാർത്തുകയും ചെയ്ത അൻവർ അമീനും ഇക്കാര്യത്തിൽ സജീവമായിട്ടുണ്ട്.

സൂപ്പർ മാർക്കറ്റുകളിലും ഗ്രോസറികളിലും ഉപയോഗിക്കാൻ സാധിക്കുന്ന ബാർകോർഡ് റീഡറുകളിളുടെ സോഫ്റ്റ് വെയറാണ് സംഘം തയ്യാറാക്കുന്നത്. ഇതിന് അപാര സാധ്യതകളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കുഞ്ഞാലിക്കുട്ടിയുടെ പണം കൊടുത്ത് എല്ലാം കൈപ്പിടിയിലൊതുക്കുന്ന കുഞ്ഞാപ്പ സ്റ്റെലിൽ പാർട്ടി നേതാക്കളിൽഅടക്കി പിടിച്ച പ്രതിഷേധമായി മാറിയിട്ടുണ്ട്.