പത്തനംതിട്ട: കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടു വരുമെന്ന യു.ഡി.എഫിന്റെ പ്രഖ്യാപനത്തിനെതിരെ മലയരയ സഭ നേതാവ് പി.കെ സജീവ്. നിയമം നടപ്പാക്കിയാൽ ശബരിമലയ്ക്ക് പോകുന്ന മല അരയർക്ക് രണ്ട് വർഷം തടവും പിഴയും ലഭിച്ചേക്കാമെന്നാണ് പി.കെ സജീവ് പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകായിരുന്നു അദ്ദേഹം.

'ശബരിമലയ്ക്ക് പോകുന്ന മല അരയർ തന്ത്രിയുടെ ആചാരമല്ലല്ലോ പാലിക്കുന്നത്, അതുകൊണ്ട് ഇനി മല അരയർക്ക് 2 വർഷം തടവും പിഴയും ലഭിച്ചേക്കാം,' പി. കെ സജീവ് പറഞ്ഞു. നിയമം ആരുനിർമ്മിച്ചാലും ശബരിമലയുടെ പരമാധികാരം മല അരയർക്ക് തന്നെയായിരിക്കും എന്നും പി.കെ സജീവ് പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരട് രൂപം കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് നേതൃത്വം പുറത്തുവിട്ടത്. ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറഞ്ഞു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ. കെ ബാലന് കൈമാറുമെന്നും കരട് പുറത്തുവിട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കിൽ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസർത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.