ന്യൂഡൽഹി: പി.എം കെയർ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഏത് മന്ത്രിസഭാ യോഗത്തിലാണ് പി.എം കെയർ ഫണ്ടിനെക്കുറിച്ച് ചർച്ച ചെയ്ത് എന്നായിരുന്നു അഞ്ജലി ചോദിച്ചത്. എന്നാൽ കേന്ദ്രമന്ത്രിസഭയോഗത്തിൽ ഒരിക്കൽ പോലും പി.എം കെയർ ഫണ്ട് അജണ്ടയായിട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി മറുപടി പറഞ്ഞു.

പി.എം കെയർ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 28 നാണ് പി.എം കെയർ ഫണ്ട് രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം പി.എം കെയർ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വ്യക്തികൾക്കും സംഘടനകൾക്കും എൻ.ഡി.ആർ.എഫിലേക്ക് സംഭാവന നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ വിലക്കില്ലെന്നും കോടതി വിലയിരുത്തി.

അതേസമയം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയർസ്, അതിൽ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.