പന്തളം: പാഞ്ഞു വരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ. ചേരിക്കൽ ഗവ. ഐടിഐ ജങ്ഷനിലെത്തിയപ്പോൾ കാറിന് വേഗം കുറഞ്ഞു. ജങ്ഷനിലുള്ള ഒരു ചെറിയ സ്റ്റേഷനറി കടയ്ക്കു മുമ്പിൽ കാർ നിന്നു. അതിൽ നിന്ന് കൃഷിമന്ത്രി പി. പ്രസാദ് ഇറങ്ങി നേരെ കടയിലേക്ക് കയറി ചെന്നു. അങ്ങിന്ന് നിന്ന നാട്ടുകാർക്ക് കാര്യം മനസിലായില്ല. അവർ അടുത്തു കൂടി അന്തം വിട്ട് നിന്നു.

കടയിലെത്തിയ മന്ത്രി ഉടമയോട് ചോദിച്ചു. ഖദീജാ സുഖമാണോ? അവിടെ കൂടിയ നാട്ടുകാർക്കും മന്ത്രിയുടെ കൂടെയെത്തിയവർക്കും കാര്യം മനസിലായില്ല. കടയ്ക്കുള്ളിൽ നിന്നും ഖദീജ പുറത്തേക്കിറങ്ങി മന്ത്രിയുടെ അടുത്തെത്തി. തന്റെ അയൽവാസിയും സഹപാഠിയുമാണു ഖദീജയെന്നു മന്ത്രി പരിചയപ്പെടുത്തിയപ്പോഴാണ് എല്ലാവർക്കും കാര്യം പിടികിട്ടിയത്. പിന്നീട് കടയിൽ തൂക്കിയിട്ടിരുന്ന പഴക്കുലയിൽ നിന്ന് ഒരു പഴം ഉരിഞ്ഞു കഴിച്ച്ബാല്യകാല സ്മരണകൾ അദ്ദേഹം പങ്കുവച്ചു. നിസാര കാര്യത്തിനു പോലും പിണങ്ങുന്ന സ്വഭാവമാണു ഖദീജയുടേതെന്നു പറഞ്ഞ് ചിരിച്ച മന്ത്രി, കുടുംബത്തിലെ എല്ലാവരുടെയും ക്ഷേമാന്വേഷണം നടത്തിയാണ് മടങ്ങിയത്.

ഇത്രയും വലിയ പദവിയിലെത്തിയിട്ടും സാധാരണക്കാരിയായ തന്റെ കടയിൽ മന്ത്രി വന്നത് ഖദീജയ്ക്ക് ആദ്യം വിശ്വസിക്കാനായില്ല. തന്നോടു സ്നേഹാന്വേഷണം നടത്താൻ മന്ത്രി സമയം കണ്ടെത്തിയത് സാധാരണ ജനങ്ങളോടുള്ള മന്ത്രിയുടെ കരുതലാണെന്നാണു ഖദീജയുടെ അഭിപ്രായം. നൂറനാട് ആശാൻ കലുങ്കിലാണു പി. പ്രസാദിന്റെവീട്. സമീപമുള്ള പാലവിളയിൽ വീട്ടിലെ ഖദീജയും പ്രസാദും നൂറനാട് സിബിഎം ഹയർ സെക്കൻഡറി സ്‌കൂളിലാണു പഠിച്ചത്. പന്തളം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അമ്മച്ചി വീട്ടിൽസലിം വിവാഹം കഴിച്ചതോടെയാണു ഖദീജ ചേരിക്കലെത്തിയത്.പന്തളം കടയ്ക്കാട് കരിമ്പ് വിത്തുൽപാദന ക്രേന്ദത്തിൽ വെള്ളം കയറി നശിച്ച വിളകളും വിത്തുകളും സന്ദർശിക്കാനും സമീപത്തെ സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ഥിതിഗതികൾ വിലയിരുത്താനും എത്തിയതായിരുന്നു മന്ത്രി.