തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെ്‌നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സതീദേവി അറിയിച്ചു. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിന മോളുടെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ.

ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയും എന്ന അവസ്ഥയാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ട് - സതീദേവി പറഞ്ഞു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സഹപാഠിയോട് ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയുണ്ടായി. 10- 12 വയസുള്ള കുട്ടികൾ പോലും പ്രണയത്തിലകപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുണ്ട്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നല്ല ബോധവത്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലിംഗനീതിയടക്കമുള്ള വിഷയങ്ങളിൽ മികച്ച ബോധവത്ക്കരണ പരിപാടികൾ കലാലയങ്ങളിൽ സംഘടിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ നടപ്പാക്കണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

എന്തുകൊണ്ടാണ് ചെറുപ്പക്കാരിൽ കൊലപാതക കൂടിവരുന്നതെന്ന് പരിശോധിക്കണം എന്നും വനിതാ കമ്മീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളിൽ വനിതാ കമ്മീഷൻ സർക്കാറിനോട് വൈകാതെ ആശയവിനിമയം നടത്തുമെന്നും പി സതീദേവി പറഞ്ഞു.ക്യാമ്പസുകളിൽ സാമുഹ്യ പ്രതിബദ്ധതയോടെ ഉള്ള പ്രവർത്തനങ്ങൾ ഇല്ലാതായി. കോവിഡ് പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ സംഭവിച്ചത്. കുട്ടികൾ പരസ്പരം നേരിട്ട് ഇടപഴകുന്ന സാഹചര്യമുണ്ടായാൽ പ്രശ്‌നങ്ങൾ ഏറെ പരിഹരിക്കാനാകും എന്നും അവർ അഭിപ്രായപ്പെട്ടു.

കൊലപാതകങ്ങൾ കൂടി വരുന്നു എന്ന ഗൗരവമേറിയ സാഹചര്യമാണ് കേരളത്തിൽ ഉള്ളത് എന്നും പി സതീദേവി പറഞ്ഞു. മാധ്യമങ്ങൾ ക്രൈം റേറ്റ് കുറയ്ക്കാൻ സംവാദങ്ങൾ സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇത്രയും ശക്തമായ പക പാലായിലെ പ്രതിയായ അഭിഷേകിന് ഉണ്ടായത് എന്നത് പ്രത്യേകം പരിശോധിക്കപ്പെടണം. പാലായിൽ കൊലചെയ്യപ്പെട്ട നിതിനാ മോളുടെ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

ഇക്കാര്യത്തിൽ പൊലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു. വൈകാതെ ഇക്കാര്യങ്ങളെല്ലാം സർക്കാരുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് വനിതാ കമ്മീഷൻ പറഞ്ഞു. വനിതാ കമ്മീഷൻ അംഗം ഇഎം രാധയും അധ്യക്ഷക്കൊപ്പം തലയോലപ്പറമ്പിലെ വീട്ടിലെത്തി നിതിനാ മോളുെട അമ്മ ബിന്ദുവിനെ സന്ദർശിച്ചു.