ന്യൂഡൽഹി: യുഎപിഎ കേസിൽ യുപി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുൾ വഹാബ് എംപി. മഥുരയിലെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുൾ വഹാബ് അറിയിച്ചു. കോവിഡ് നെഗറ്റീവായതിനാൽ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയിൽ അധികൃതരുമായി സംസാരിച്ചപ്പോൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് വഹാബിന്റെ പ്രതികരണം.

പ്രതികരണത്തിന്റെ പൂർണരൂപം,

'സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കഴിയുന്ന രീതിയിൽ ഇടപെടലുകൾ തുടരുകയാണ്. മഥുരയിലെ എന്റെ സുഹൃത്തായ സമാജ്വാദി പാർട്ടി പ്രസിഡന്റ് അഡ്വ. തൻവീർ അഹമ്മദുമായും മഥുരയിലെ മാരുതി ഡീലർ കൂടിയായ അഡ്വ. പവൻ ചതുർവേദിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അവർ ആശുപത്രി ചെയർമാനുമായി സംസാരിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് നെഗറ്റീവായതിനാൽ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയിൽ അധികൃതരുമായി സംസാരിച്ചപ്പോൾ ലഭിച്ചത്. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ കത്ത് മുഖേനയും ഫോണിലൂടെയും ഇപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഏറെക്കാലം ഉപദ്രവിക്കാൻ ആർക്കും കഴിയില്ല. സത്യം ഒരുനാൾ പുറത്ത് വരട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോഴും ആരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുത്. നീതി കിട്ടുന്നതു വരെ നമുക്ക് ഇടപെടൽ തുടരാം,' അബ്ദുൾ വഹാബ് എംപി ഫേസ്‌ബുക്കിൽ കുറിച്ചു.