നിലമ്പൂർ: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും നാട്ടിൽ എത്താൻ സാധിക്കാത്ത പി വി അൻവർ എംഎൽഎക്കെതിരെ മണ്ഡലത്തിൽ യുഡിഎഫ് പ്രചരണം കൊഴുപ്പിക്കുകയാണ്. സ്വന്തം ബിസിനസ് ആവശ്യത്തിനാണ് അൻവർ പശ്ചി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ എത്തിയത്. ്അൻവർ ഘാനയിലെ ജയിലിൽ ആണെന്ന പ്രചരണം വന്നതോടെയാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതും മറുപടി നൽകിയും. നേരത്തെ മണ്ഡലത്തിൽ എത്താൻ തുനിഞ്ഞ എംഎൽഎക്ക് ഇപ്പോൾ അതിന് സാധിക്കാത്ത അവസ്ഥയിലാണ്. ഈ മാസം 11ന് അദ്ദേഹം കരിപ്പൂരിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിനിടെ പ്രതിപക്ഷ ആരോപണം കൊഴുക്കുന്നതിനിടെ അൻവർ ഫേസ്‌ബുക് വിഡിയോയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നാണ് അൻവർ വിഡിയോയിലെത്തിയത്. ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വർഷത്തിൽ മൂന്ന് ലക്ഷത്തിന്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽനിന്ന് സ്വീകരിച്ചതെന്നും എംഎ‍ൽഎ പറയുന്നു. കടബാധ്യതകൾ തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഫ്രിക്കയിൽ എത്തിയതെന്നുമാണ് അദ്ദേഹം വീഡിയോയിൽ സൂചിപ്പിക്കുന്നത്.

35 വർഷത്തെ തന്റെ അധ്വാനവും മാതാപിതാക്കളിൽനിന്ന് ലഭിച്ച സ്വത്തുക്കളും ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു. സ്വത്തുണ്ടായിട്ടും ബാധ്യതകൾ വീട്ടാൻ കഴിയാത്ത നിർഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അൻവറിന്റെ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാൽ കേസിൽ ഉൾപ്പെടുമെന്നും പ്രചരിപ്പിക്കുന്നു.

ബാധ്യത തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയിൽ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അൻവർ കൂട്ടിച്ചേർത്തു. പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളിൽ പറയുന്നതാണെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേസമയം ഈ മാസം 11ന് കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന എംഎൽഎക്ക് എയർപോർട്ടിൽ സ്വകീരണം നൽകാൻ ഒരുങ്ങുകയാണ് സിപിഎം പ്രവർത്തകർ. നിലമ്പൂരിലെ സിപിഐഎം പ്രവർത്തകരാണ് എയർപോർട്ടിൽ അൻവറിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ഓരോ ബൂത്തിൽ നിന്നും പരമാവധി പ്രവർത്തകരോട് അൻവർ നാട്ടിലെത്തുന്ന 11ാം തിയ്യതി കരിപ്പൂർ എയർപോർട്ടിലെത്താൻ പാർട്ടി ഗ്രൂപ്പുകൾ വഴി നിർദ്ദേശം നൽകിയിട്ടുണ്ട്.

11ന് രാവിലെ 11.30നാണ് അൻവർ കരിപ്പൂർ എയർപോർട്ടിലെത്തുന്നത്. ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണ് അൻവർ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മണ്ഡലത്തിലെത്താത്ത അൻവറിനെതിരെ കോൺഗ്രസും മുസ്ലിം ലീഗു പ്രചരണം ആരംഭിച്ചിട്ടുണ്ട്. അൻവർ ആഫ്രിക്കയിൽ ജയിലിൽ ആണെന്നായിരുന്നു തുടക്കത്തിൽ പ്രചരണം. പിന്നീട് അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ഇപ്പോൾ എയർപോർട്ടിൽ സിപിഐഎം പ്രവർത്തകർ സ്വീകരണം ഒരുക്കുന്നത്.

അൻവറിന്റെ പേഴ്സണൽ സെക്രട്ടറി സക്കരിയയാണ് സ്വീകരണ പരിപാടി ആസൂത്രണം ചെയ്യുന്നത്. സക്കരിയ ഇത് സംബന്ധിച്ച് പാർട്ടി ഗ്രൂപ്പുകളിൽ രഹസ്യ സന്ദേശം നൽകിക്കഴിഞ്ഞു. 11ന് രാവിലെ ഓരോ ബൂത്തിൽ നിന്നും പരമാവധി പ്രവർക്കരോട് എയർപോർട്ടിൽ എത്താൻ നിർദ്ദേശമുണ്ട്.