നിലമ്പൂർ: നിയമസഭയിൽ ഹാജരാകാതെ ആഫ്രിക്കയിൽ സ്വർണം കുഴിച്ചെടുക്കുന്ന തിരക്കിലാണ് പി വി അൻവർ എംഎൽഎ. എന്തുകൊണ്ടാണ് നിയമസഭയിൽ എത്താത്തത് എന്നു ചോദിച്ചാൽ തർക്കുത്തരം പറഞ്ഞാണ് അദ്ദേഹം പിടിച്ചു നിൽക്കുന്നത്. എന്നാൽ സംസ്ഥാനത്തെ നിയമ വ്യവസ്ഥയെയും അധികാരത്തിന്റെ ബലത്തിൽ വെല്ലുവിളിക്കുകായണ് അൻവറിന്റെ ഭാര്യാ പിതാവ് അടക്കമുള്ളവർ.

കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമ്മിച്ച റോപ് വേ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തുമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാൻ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയെ താക്കീത് ചെയ്തു. റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നും ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അന്ത്യശാസനം നൽകി. നിലമ്പൂരിലെ എംപി.വിനോദ് സമർപ്പിച്ച പരാതിയിലാണു നടപടി.

റസ്റ്ററന്റ് പണിയാൻ നേടിയ അനുമതിയുടെ മറവിൽ തടയണയിൽ അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ.അബ്ദുൽ ലത്തീഫ് നിർമ്മിച്ച റോപ് വേ പൊളിച്ചു മാറ്റി ഇന്നലേക്കു മുൻപ് റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിക്ക് നേരത്തേ ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകിയിരുന്നു. നടപടിയില്ലാത്തതിനാൽ വിനോദ് വീണ്ടും പരാതി നൽകി. ഉത്തരവ് ലഭിക്കാൻ കാലതാമസം ഉണ്ടായെന്നും അബ്ദുൽ ലത്തീഫിന് തപാൽ മാർഗം അയച്ച 2 നോട്ടിസുകൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് മടക്കിയെന്നും സെക്രട്ടറി അറിയിച്ചു.

അതേസമയം കർണാടകയിൽ ക്രഷർ ബിസിനസുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎക്കെതിരായ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് ഡിസംബർ 31ന് സമർപ്പിക്കുമെന്ന് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി.വിക്രമൻ കോടതിയെ അറിയിച്ചു. ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്നാണ് പ്രവാസി എൻജിനീയറായ മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിന്റെ പരാതി.

കേസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കിയെങ്കിലും അന്വേഷണ പുരോഗതി ഇല്ലാത്തതിനാൽ ഡിവൈഎസ്‌പി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എസ്.രശ്മി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎസ്‌പി ഹാജരായത്.