തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനോടൊപ്പം തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയും ഹെലികോപ്ടർ ഉപയോഗിച്ചാണ് തൃശ്ശൂരിലെത്തി പ്രചരണം നടത്തിയതെന്ന കാര്യമാണ് പത്മജ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം അവർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

കെ. സുരേന്ദ്രനെപ്പോലെ സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് തൃശ്ശൂരിൽ പ്രചരണത്തിനായി എത്തിയതെന്നും ആ സമയത്ത് പണം കടത്തിയോ എന്ന് സംശയമുയരുന്നുണ്ടെന്നും പത്മജ പറഞ്ഞു. ഇതെല്ലാം അന്വേഷണ വിധേയമാക്കണമെന്നും പത്മജ ഫേസ്‌ബുക്ക് പോസ്റ്റിലെഴുതി.

'കെ.സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു .തെരഞ്ഞെടുപ്പ് ചെലവിൽ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?,' പത്മജ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴിയെടുത്തേത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പത്മജയുടെ പ്രതികരണം. കേസിലെ പരാതിക്കാരനായ ധർമ്മരാജൻ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചും കാര്യമായ അന്വേഷണം നടത്താനും നിർദേശമുണ്ട്.

അതേസമയം കെ.സുരേന്ദ്രനും ബിജെപിക്കുമെതിരെ പുതിയ ആരോപണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ തന്റെ സ്വാനാർത്ഥിത്വം പിൻവലിക്കുന്നതിനായി പത്രിക പിൻവലിക്കാൻ ബിജെപി നേതൃത്വം തനിക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്ന് കെ. സുരേന്ദ്രനെതിരെ മത്സരിച്ച കെ. സുന്ദരയ്യ വെളിപ്പെടുത്തിയിരുന്നു.

15 ലക്ഷമാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും എന്നാൽ അതിൽ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു. ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും പണം ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്‌പി സ്ഥാനാർത്ഥിയായി സുന്ദര നാമനിർദേശ പത്രിക നൽകിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്‌പി നേതൃത്വം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകളാണ് നേടിയത്. ബി.എസ്‌പി സ്ഥാനാർത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്.