ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് മാനേജ്‌മെന്റിന്റെ വിഴുപ്പലക്കലിൽ ഒരു താരം കൂടി കളി മതിയാക്കുന്നു.പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിറാണ് ഇത്തവണ വിരമിക്കുന്നത്. മാനേജ്‌മെന്റുമായുള്ള പ്രശ്‌നത്തെ തുടർന്ന് സമീപകാലത്ത് നിരവധി താരങ്ങളാണ് ടീം വിട്ടത്. പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നുവെന്നതിന്റെ ഉദ്ാഹരണമാണ് അമീറിന്റെ പടിയിറങ്ങലും.ടീം മാനേജ്മെന്റുമായുള്ള തർക്കങ്ങളെ തുടർന്നാണ് 28- കാരനായ ആമിറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആമിർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. വിശദമായ പ്രസ്താവന ഉടൻ പുറത്തിറക്കുമെന്നും ആമിർ അറിയിച്ചു.ഇനിയും ഈ മാനേജ്മെന്റിന് കീഴിൽ ക്രിക്കറ്റ് കളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ക്രിക്കറ്റ് ഞാൻ വിടുകയാണ്', ആമിർ പറയുന്നു.ഒപ്പം തനിക്ക് അവസരം തന്നതിന് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയോട് നന്ദിയുണ്ടെന്നും ആമിർ വ്യക്തമാക്കി.

2009ലാണ് ആമിർ അരങ്ങേറ്റം കുറിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി ആദ്യമായി കളിക്കുമ്പോൾ 17 വയസായിരുന്നു ആമിറിന്റെ പ്രായം. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധ കിട്ടി വരുമ്പോഴാണ് ഒത്തുകളിയുടെ പേരിൽ ആമിറിന് നേർക്ക് 5 വർഷത്തെ വിലക്ക് വരുന്നത്.2016 ജൂലൈയിൽ വിലക്കിന് ശേഷം ആമിർ കളിക്കാനിറങ്ങി. 2019 ജൂണിലാണ് മുഹമ്മദ് ആമിർ ടെസ്റ്റിൽ നിന്ന് വിരമിക്കുന്നത്. ജോലിഭാരം ചൂണ്ടിക്കാണിച്ചായിരുന്നു അത്.പാക്കിസ്ഥാനായി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 50 ടി-20 യിലും കളിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 259 വിക്കറ്റാണ് സമ്പാദ്യം.