ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ എന്ന രാജ്യം കടന്നുപോകുന്നത്. ഇമ്രാൻഖാൻ പരമാവധി ശ്രമിച്ചിട്ടും ഒരു കാര്യങ്ങളും അദ്ദേഹത്തിന്റെ വരുതിയിൽ നിൽക്കുന്നില്ല. ഏതെങ്കിലും ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കരുത്തുപോലും ഇന്ന് ആ രാഗ്യത്തിന് ഇല്ല. വ്യവസായ വികസന കാര്യത്തിൽ ഇന്ത്യയുമായി താരതമ്യം പെടുത്തിയാൽ ആ രാജ്യം എങ്ങുമെത്തില്ല. ഇന്ത്യ ലോകത്തിന്റെ മരുന്നു ഹബ്ബാകുമ്പോൾ പോലും പാക്കിസ്ഥാന് എടുത്തുപറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. ഇതിനിടെയാണ് ഇന്ത്യയോടു മരുന്നു വാങ്ങി കടം പറഞ്ഞ പാക്കിസ്ഥാന്റെ കഥയും പുറത്തുവരുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം സുഗമമല്ലെങ്കിലും, മാനുഷിക പരിഗണന നൽകി മരുന്നുകൾ പാക്കിസ്ഥാന് ഇന്ത്യ നൽകിയിരുന്നു. ഇരു രാജ്യങ്ങളിലേയും ഫാർമ കമ്പനികളാണ് ഈ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും വാങ്ങിയ മരുന്നുകൾക്ക് കൃത്യമായി പണം നൽകാൻ പാക്കിസ്ഥാന് കഴിഞ്ഞില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യസഭയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യസഭയിൽ ബിജെപി അംഗം സുബ്രഹ്മണ്യൻ സ്വാമിയുടെ ചോദ്യത്തിനുത്തരമായിട്ടാണ് മന്ത്രി പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും മരുന്ന് വാങ്ങിയിട്ട് 430,000 ഡോളറിന് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പാക്കിസ്ഥാൻ നൽകാനുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. 2021 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഇടപാടിലാണ് ഈ തുക നൽകാനുള്ളത്.

'ലഭ്യമായ രേഖകൾ പ്രകാരം, 2021 ഏപ്രിൽ മുതൽ ഡിസംബർ വരെ ഇന്ത്യ 203.68 മില്യൺ ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ പാക്കിസ്ഥാനലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. പാക് ഇറക്കുമതിക്കാർ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് കുടിശ്ശിക നൽകാത്ത സംഭവങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഭ്യമായ കണക്കുകൾ പ്രകാരം, ഇന്ത്യൻ കയറ്റുമതിക്കാർക്ക് നൽകാത്ത കുടിശ്ശിക ഏകദേശം 430,000 ഡോളറാണ്,' വദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ സാധാരണ ജനങ്ങൾ ദുരിതത്തിലാണ്. ഭരണപരാജയത്തിനിടെ സൈന്യവും പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൈവിട്ടു. അദ്ദേഹം പ്രധാനമന്ത്രി പദവി പോകുന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം. സ്വന്തം കക്ഷിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫിലെ (പിടിഐ) 24 വിമത എംപിമാർ അവിശ്വാസത്തെ അനുകൂലിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ, കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമായ 3 കക്ഷികളും ഇമ്രാനെതിരെ തിരിഞ്ഞിരിക്കയാണ്. ഇങ്ങനെ രാഷ്ട്രീയമായി നിരവധി വെല്ലുവിളികളും പാക്കിസ്ഥാൻ നേരിടുന്നുണ്ട്.

കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും വൻ പ്രതിസന്ധിയിലാക്കിയത്. പാക്കിസ്ഥാൻ 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നു. മണ്ണെണ്ണയുടെ 35 ശതമാനവും. ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാൾ രണ്ടിരട്ടിയാണു പാക്കിസ്ഥാനിലെ വൈദ്യുതി നിരക്ക്. ഇന്ധനത്തിനടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു കഴിഞ്ഞില്ല. പാക്ക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങൽശേഷിയെ ദുർബലമായി. ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങളും തകർന്നു.

സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ പാക്കിസ്ഥാനു രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) വാഗ്ദാദം ചെയ്തത് 600 കോടി ഡോളർ വായ്പയാണ്. ഇതിൽ ആദ്യഗഡുവായ 100 കോടി ഡോളർ കഴിഞ്ഞ വർഷം നവംബറോടെ വാങ്ങിച്ചെടുക്കാൻ സാധിച്ചുവെങ്കിലും ബാക്കി ഗഡുക്കളുടെ കാര്യം നീണ്ടുപോകുകയാണ്. 2018ൽ തന്നെ ഐഎംഎഫ് സഹായം തേടേണ്ടതായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഐഎംഎഫിനു പുറമെ സൗദി അറേബ്യയിൽനിന്നും ചൈനയിൽ നിന്നും വായ്പകൾ സംഘടിപ്പിച്ചുവെങ്കിലും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.