ശ്രീനഗർ: ലോകകക്ക് ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ഒരുപറ്റം വിദ്യാർത്ഥികളെ എതിർത്തതിന് വധഭീഷണി. ജമ്മു കാശ്മീരിലെ മെഡിക്കൽ വിദ്യർത്ഥിനി അനന്യ ജംവാലിന് നേർക്കാണ് വധഭീഷണി ഉയർന്നത്.

ശ്രീനഗറിലെ കരൺ നഗറിലുള്ള സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെയും ഷെർ ഇ കാശ്മീർ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെയും മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. ഇവർക്കെതിരെ യു എ പി എ ഉൾപ്പെടെ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിനെതുടർന്ന് കഴിഞ്ഞ ദിവസം അബ്ദുള്ള ഘാസി എന്ന വ്യക്തിയുടെ ട്വിറ്റർ ഹാൻഡിൽ വഴി പൊലീസിന് വിവരം ചോർത്തി കൊടുത്തത് അനന്യ ആണെന്ന് ആരോപിക്കുകയായിരുന്നു. നിലവിൽ കാശ്മീരിൽ വൈദ്യശാസ്ത്രം പഠിക്കുന്ന 'അനന്യ എന്ന ആർ എസ് എസ് പ്രവർത്തകയാണ് പൊലീസിന് വിവരം ചോർത്തികൊടുത്തത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അനന്യയും സംഘാൻ എന്ന മറ്റൊരു വ്യക്തിയും കൂടി കാശ്മീർ വിദ്യാർത്ഥികൾക്കെതിരെ ഒരു ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. കാശ്മീർ വിദ്യാർത്ഥികളെയെല്ലാം തുറുങ്കിലടയ്ക്കുമെന്നാണ് ഇവർ പറയുന്നത്,' ട്വീറ്റിൽ പറയുന്നു.

മെഹബക് ഫിർദൗസ് എന്ന മറ്റൊരു വ്യക്തിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ചില നീചമായ ഘടകങ്ങൾ കാശ്മീരികളുടെ ആതിഥ്യമര്യാദകളെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്നും അടുത്തിടെ നടന്ന ചില സംഭവങ്ങൾക്കു പിന്നിൽ അനന്യ ജംവാളാണെന്നും പറയുന്നു.