ലാഹോർ: അശ്ലീല വീഡിയോ പ്രചരിപ്പിച്ച് സൈബർ ആക്രമണം നടത്തിയെന്ന പാക് വനിതാ എംഎ‍ൽഎ.യുടെ പരാതിയിൽ ലാഹോറിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എഫ്.ഐ.എ)യും പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ ലാഹോറിൽനിന്ന് പിടികൂടിയത്. എന്നാൽ ഇയാളുടെ പേരോ മറ്റുവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഒക്ടോബർ 26-നാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്സിലയിലെ എംഎ‍ൽഎയും പി.എംഎ‍ൽഎൻ. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിനെതിരേ പരാതി നൽകിയത്.

തന്റേതെന്ന പേരിൽ ഒരു അശ്ലീലവീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നായിരുന്നു സാനിയയുടെ പരാതി. അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്നും ദിവസങ്ങളായി ഈ വ്യാജവീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കർശന നടപടി വേണമെന്നുമായിരുന്നു എംഎ‍ൽഎയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സാനിയ പരാതി നൽകി. തുടർന്നാണ് എഫ്.ഐ.എയും പൊലീസും അന്വേഷണം നടത്തി ഒരാളെ പിടികൂടിയത്.

ഏകദേശം മൂന്നാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, അശ്ലീല വീഡിയോ പ്രചരിച്ചതിന് പിന്നാലെ സാനിയ ആഷിഖിന് ഭീഷണി ഫോൺകോളുകൾ വരുന്നതായും റിപ്പോർട്ടുകളുണ്ട്.