ഇസ്ലാമാബാദ്: വില പരിഷ്‌കരണത്തിന് പാക്കിസ്ഥാൻ മന്ത്രിസഭയുടെ കീഴിലെ ഇക്കണോമിക്ക് കോഡിനേഷന് സമിതി അനുവാദം കൊടുത്തതോടെ അവശ്യ ഭക്ഷ്യസാധനങ്ങൾ പൊള്ളുന്ന വിലയിലേക്ക്. ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവയ്‌ക്കെല്ലാം വില വർദ്ധിപ്പിക്കാൻ സമിതി അനുവാദം കൊടുത്തതോടെയാണ് വിലക്കയറ്റം.

വിപണി വിലയും സബ്‌സിഡി വിലയും തമ്മിലുള്ള അന്തരം വലിയതോതിൽ വർദ്ധിച്ചതോടെയാണ് സമിതിയുടെ തീരുമാനം. പാക്കിസ്ഥാനിലെ പൊതുവിപണിയിൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന പാക്കിസ്ഥാൻ യൂട്ടിലിറ്റി സ്റ്റോർസ് കോർപ്പറേഷൻ വിലകൂട്ടിയതോടെ അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില ഉയരുകയാണ്.

പുതിയ വില പരിഷ്‌കരണത്തോടെ സർക്കാർ സബ്‌സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില 56 ശതമാനത്തോളം കൂടിയെന്നാണ് റിപ്പോർട്ട്. ഒരു കിലോഗ്രാം നെയ്യ് 260 രൂപയ്ക്കാണ് ഇനി പാക്കിസ്ഥാനിൽ ലഭിക്കുക. നേരത്തെ വില 170 രൂപയായിരുന്നു. 20 കിലോ ഗോതമ്പ് പൊടിക്ക് വില 950 രൂപയായി നിലവിൽ 800 രൂപയായിരുന്നു. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 68 രൂപയിൽ നിന്നും 85 രൂപയായി മാറി. ഇതിന് അനുബന്ധമായി പൊതുവിപണിയിലും വില വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേ സമയം അവശ്യസാധന വിലയിൽ വർദ്ധനവിനൊപ്പം പെട്രോൾ ഡീസൽ വിലയും പാക്കിസ്ഥാനിൽ വർദ്ധിച്ചിട്ടുണ്ട്. പെട്രോളിന് പുതിയ വില ലിറ്ററിന് 118.09 രൂപയാണ്. ഡീസലിന് 116.5 രൂപയും. സർക്കാറിന് വേറെ വഴിയില്ലെന്നും, അന്തരാഷ്ട്ര വിപണിയിൽ ഇന്ധന വില കുത്തനെ കൂടുകയാണെന്നും വില വർദ്ധന സംബന്ധിച്ച് പ്രതികരിച്ച പാക് മന്ത്രി ഫവാദ് ചൗദരി പറഞ്ഞു. മേഖലയിലെ ഏറ്റവും കുറഞ്ഞ വില പാക്കിസ്ഥാനിലാണെന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തു.

2020 പാക്കിസ്ഥാനിലെ ദരിദ്രത്തിന്റെ തോത് 4.4 ശതമാനത്തിൽ നിന്നും 5.4 ശതമാനം വർദ്ധിച്ചുവെന്നാണ് ലോകബാങ്ക് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ദാരിദ്ര സൂചിക 2021-22 കാലഘട്ടത്തിൽ 39.2 ശതമാനം വർദ്ധിക്കുമെന്നാണ് ലോക ബാങ്ക് കണക്കുകൾ പറയുന്നത്, വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.