ശ്രീനഗർ: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് പാക്കിസ്ഥാൻ വഴി ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങൾക്കാണ് പാക്കിസ്ഥാൻ സർക്കാർ വ്യോമപാത നിഷധിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

നിർഭാഗ്യകരമായ സംഭവമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. 2009-10 കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സമാനമായ നിലയിൽ പാക്കിസ്ഥാൻ വ്യോമപാത അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.

നേരത്തെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഇറ്റലിയിൽ പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വിമാനത്തിന് പാക്കിസ്ഥാൻ വ്യോമപാത അനുവദിച്ചിരുന്നു. വിദേശപര്യടനം പൂർത്തിയാക്കി മോദി നാട്ടിലേക്ക് മടങ്ങിവന്നതും പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചാണ്.