ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമം വരുന്നു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോ​ഗം ഇത് സംബന്ധിച്ച ഓർഡിനൻസിന് അം​ഗീകാരം നൽകി. ആന്റി റേപ് ഓർഡിനൻസിന് പ്രകാരം ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരണം നടത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ രാജ്യത്ത് നിലവിൽ വരും. പാർലമെന്റിൽ പുതിയ നിയമം ഉടനെ അവതരിപ്പിച്ച് അംഗീകാരം നൽകാനാണ് ഇമ്രാൻഖാൻ സർക്കാരിന്റെ നീക്കം.

ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. ബലാത്സംഗ കേസുകളുടെ അന്വേഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കും. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം, പുതിയ നിയമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഗുരുതര വിഷയമായതിനാൽ ബലാത്സംഗ കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ പൗരർക്ക് സുരക്ഷിത സാഹചര്യം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം വ്യക്തവും സുതാര്യവുമായിരിക്കുമെന്നും കർശനമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ഇരയായവർക്ക് ധൈര്യപൂർവം പരാതി നൽകാമെന്നും അവരെ സംബന്ധിച്ച പൂർണവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ഇമ്രാൻഖാൻ കൂട്ടിച്ചേർത്തു. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ചില മന്ത്രിമാർ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ പ്രതികളെ ഷണ്ഡീകരിക്കുന്ന നടപടി ഉടനെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.