പാലക്കാട്: പാലക്കാട് പള്ളിപ്പുറം ഗ്രാമത്തിൽ വൃദ്ധ ദമ്പതികളുടെ 26 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിപ്പതി സ്വദേശികളായ അമൽ രാജും ഭാര്യ കലാമണിയുമാണ് അറസ്റ്റിലായത്. പൂജയ്ക്ക് വയ്ക്കാനായി സ്വർണാഭരണം തേടിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ഇരുവരും വൃദ്ധ ദമ്പതികളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. പല സമയത്തായാണ് പ്രതികൾ സ്വർണാഭരണങ്ങൾ കവർന്നത്. പാലക്കാട് സൗത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്.

പൊലീസെത്തും മുമ്പ് അമൽരാജും ഭാര്യയും കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പണയം വച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരുഭാഗം പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. നഷ്ടപ്പെട്ട സ്വർണം പൂർണമായി വീണ്ടെടുക്കാനുള്ള അന്വേഷണം നടക്കുകയാണെന്ന് സൗത്ത് സിഐ ഷിജു എബ്രഹാം പറഞ്ഞു.