കൊച്ചി: പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് സിപിഎം നേതാവ് പി രാജീവാണെന്ന മുന്മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം ശരിവെച്ച് ഹൈബി ഈഡൻ എംപി. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ റീപോളിങ് നടന്ന കടുങ്ങല്ലൂരിൽവെച്ച് പി രാജീവ് ഇബ്രാഹിംകുഞ്ഞിനെ ഭീഷണിപ്പെടുത്തി. അത് താൻ നേരിട്ട് കണ്ടതാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

എന്നാൽ, ഇബ്രാഹിംകുഞ്ഞിന്റെ ആരോപണങ്ങൾ തള്ളി പി രാജീവുതന്നെ രംഗത്തെത്തിയിരുന്നു. പാലാരിവട്ടം പാലത്തെ സംബന്ധിച്ച പ്രശ്‌നം ആദ്യം കൊണ്ടുവന്നത് തങ്ങളല്ല. അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ടിഒ സൂരജ് തന്നെ ആക്ഷേപം ഉയർത്തുകയും തുടർന്ന് പ്രശ്‌നങ്ങൾ ഒന്നൊന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരികയാണുണ്ടായതെന്നുമായിരുന്നു രാജീവ് വിശദീകരിച്ചത്.

പാലാരിവട്ടം പാലത്തിൽ ഒരു വിള്ളൽ വന്നു. അതിനുബലക്ഷയം ഉണ്ട് എന്നത് വസ്തുത ആയിരുന്നില്ലേ? അത് പ്രക്ഷോഭം തുടങ്ങിയിട്ട് ഉയർന്നുവന്ന ഒരു പ്രശ്‌നമായിരുന്നില്ല. അഴിമതി നടന്നു എന്നത് വസ്തുതയാണ്. ആധുനിക സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റ് ആ പാലത്തിന്റെ കാര്യത്തിൽ ഉണ്ടായെന്നും രാജീവ് പറഞ്ഞു.

പാലാരിവട്ടം കേസിൽ തന്നെ കുടുക്കിയത് ഒരു വിഭാഗം സിപിഐഎം നേതാക്കളാണെന്നും കേസിന് പിന്നിൽ രാജീവാണെന്നുമായിരുന്നു ഇബ്രാഹംകുഞ്ഞിന്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് മറിച്ച് നൽകണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനാലാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയാക്കുന്നന്നത്. കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെടുത്തിരിക്കുന്നതെന്നും പിന്നിൽ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.