കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപയുടെ ജാമ്യത്തിലാണ് ഇബ്രാഹീംകുഞ്ഞിന് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ടും കോടതിയിൽ നൽകണം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. എറണാകുളം ജില്ല വിട്ട് പുറത്ത് പോകുന്നതിനും വിലക്കുണ്ട്.

പാലാരിവട്ടം പാലം നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമാനുസൃതമായാണു താൻ നടപടികൾ സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു പ്രൊസിക്യൂഷൻ ആരോപണം.

എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ നീക്കത്തെ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിലും പോവാമെന്ന്, ജാമ്യാപേക്ഷയുടെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടതിയിൽ അപേക്ഷ പിൻവലിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

''ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാം'' കോടതി വിമർശിച്ചു. ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു.ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. വിജിലൻസ് കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് അർബുദ രോഗബാധിതനായതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.