ന്യൂഡൽഹി: പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് അടിയന്തരമായി നീക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തിൽ തൽസ്ഥിതി തുടരണം എന്ന് നിർദേശിച്ച് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പുറപ്പെടുവിച്ച മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.

ഒരു വർഷമായി പാലാരിവട്ടം പാലം അടഞ്ഞു കിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഭേദഗതി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ കോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണ്. കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത കുരുക്ക് ഉണ്ടാകും. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകും എന്നും അപേക്ഷയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഓഗസ്റ്റ് 28 ന് പരിഗണിക്കാൻ സാധ്യതയുള്ള ഹർജികളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ അന്ന് ഹർജി പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല.

ഹർജിയും, മുൻ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടും ഉള്ള അപേക്ഷയും അപേക്ഷ 28 ന് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കൗൺസിൽ ജി പ്രകാശ് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നൽകി.