കോഴഞ്ചേരി: ഒരു നദിയാകുമ്പോൾ അതിൽ വെള്ളം വറ്റുമെന്നും മഴക്കാലത്ത് വീണ്ടും ഉയരുമെന്നുമുള്ള കാര്യം നമ്മുടെ ജലസേചന വകുപ്പിന് അത്ര പിടിയില്ലെന്ന് തോന്നുന്നു. ആറന്മുള പള്ളിയോടങ്ങളുടെ യാത്രാമധ്യേ ജലസേചന വകുപ്പ് നിർമ്മിച്ച ഒരു പാലം കാരണം ആറ്റിലൂടെ പോകേണ്ട പള്ളിയോടം കരയിലൂടെ വെള്ളമില്ലാതെ തുഴഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടി വന്നു.

ഓതറ പുതുക്കുളങ്ങര പള്ളിയോടമാണ് കരയിലൂടെ യാത്ര ചെയ്ത് ആദി പമ്പയുടെ തീരത്തെത്തിയത്. വരട്ടാറിന് കുറുകെ പുതുക്കുളങ്ങരയിൽ നിർമ്മിച്ച പാലത്തിന് ഉയരമില്ലാത്തതിനാൽ നീരണിയൽ വരട്ടാറിൽ നടത്താൻ കഴിയില്ലായിരുന്നു. പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലും ഇല്ലാത്ത പാലമാണ് ഇവിടെ നിർമ്മിച്ചത്.

കുട്ടനാടൻ മാതൃകയിൽ മധ്യഭാഗം ഉയർത്തി നിർമ്മിക്കുന്ന മഴവിൽ പാലമാണ് നിർമ്മിക്കുന്നതെന്ന വാക്ക് വിശ്വസിച്ചാണ് പുതുക്കുളങ്ങര കരക്കാർ പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടം നിർമ്മാണം തുടങ്ങിയത്. പല പ്രാവശ്യം പാലത്തിന്റെ ഉയരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പള്ളിയോടം കടന്നു പോകും എന്നായിരുന്നു അറിയിച്ചിരുന്നത്.

നിർമ്മാണം പൂർത്തിയായതോടെ പാലത്തിനടിയിലൂടെ പള്ളിയോടം കടന്നു പോകില്ല എന്ന് വ്യക്തമായി. വെള്ളം ഉയർന്നാലും താഴ്ന്നാലും അമരം പാലത്തിന്റെ ബീമിൽ തട്ടും. വരട്ടാർ പുനരുജ്ജീവനത്തിന്റെ ജനകീയമായ ചർച്ചകൾ നഷ്ടപ്പെടുകയും ഉദ്യോഗസ്ഥരും സർക്കാരും തീരുമാനിക്കുന്ന തരത്തിൽ കാര്യങ്ങൾ നടക്കാനും തുടങ്ങിയതോടെയാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. നദി പുനരുജ്ജീവനത്തിന് പകരം ഇപ്പോൾ വ്യാപകമായ മണൽ ഖനനം വരട്ടാർ തീരത്ത് നടക്കുമ്പോഴാണ് പുതുക്കുളങ്ങര പള്ളിയോടത്തിന്റെ കരയാത്ര.

ഞായറാഴ്ച രാവിലെ പള്ളിയോടം കരയിലൂടെ അരക്കിലോമീറ്ററോളം ദൂരം പച്ചമടലുകൾ നിരത്തി നിരക്കി നീക്കി. ശ്രീദുർഗാ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പടയണി കലാകാരന്മാരും പള്ളിയോട പ്രേമികളും കരക്കാരും ഉദ്യമത്തിൽ പങ്കാളികളായി. ടാറിട്ട റോഡിലൂടെ പച്ചമടലുകൾ നിരത്തി പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വടക്കു വശത്തെ മതിൽ പൊളിച്ച് വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദി പമ്പയുടെ തീരത്ത് എത്തിച്ചത്. 2022 ഓഗസ്റ്റ് 21 ന് പള്ളിയോടം നീരണിയൽ ചടങ്ങ് നടത്തും. രാവിലെ കരക്കാരുടെ നേതൃത്വത്തിൽ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെത്തി വഞ്ചിപ്പാട്ട് പാടി പ്രദക്ഷിണം വച്ച് പുതുക്കുളങ്ങര ശ്രീപാർവതി എന്ന ആനയുടെ അകമ്പടിയിൽ നിർമ്മാണം പൂർത്തിയാക്കിയ പള്ളിയോടത്തിനടുത്തെത്തി. ഹരിയോ ഹര വിളിച്ച് പള്ളിയോടം ആഞ്ഞു തള്ളി.

ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരയ്ക്ക് ആറരമീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ ഉടമയുമുണ്ട് (വീതി). 68 പേർക്ക് കയറാം. അയിരൂർ ചെല്ലപ്പനാചാരിയുടെ മകൻ സന്തോഷ് ആചാരിയാണ് പള്ളിയോടത്തിന്റെ മുഖ്യ ശിൽപ്പി. പച്ചമടലിലൂടെ ഇത്രയും ദൂരം കൊണ്ടു പോകുന്ന പള്ളിയോടം കുഞ്ഞിനോടുള്ള കരുതൽ പോലെ നിർദ്ദേശങ്ങൾ നൽകി സന്തോഷ് ആചാരി ഒപ്പം നിന്നു . പള്ളിയോടം ഇത്രയും ദൂരം തള്ളി നീക്കുമ്പോൾ തടി വലിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. ആശങ്ക നീങ്ങി പുതുക്കുളങ്ങര ദേവിക്ക് മുൻപിൽ പൊൻ കണിയായി പള്ളിയോടം ചിങ്ങം 5 വരെ നിലകൊള്ളും. എല്ലാം മംഗളമായതിന്റെ സന്തോഷത്തിൽ കരക്കാർ വഞ്ചിപ്പാട്ട് പാടി ദേവിയെ സ്തുതിച്ചു.