കൽപ്പറ്റ: വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി അർജ്ജുൻ പൊലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന ുകറ്റസമ്മത മൊഴി. കൊലയ്ക്ക് മാസങ്ങൾക്ക് മുൻപ് തന്നെ പരിശീലനം നേടിയിരുന്നതായി അന്വേഷണ സംഘത്തോട് സമ്മതിച്ചു. വ്യക്തമായ പദ്ധതികളൊരുക്കിയായിരുന്നു കൊല എന്നാണ് മറുനാടന് ലഭിച്ച സൂചന.

കാട്ടു പന്നികളോട് ഏറ്റുമുട്ടി വകവരുത്തി ശക്തിയാർജ്ജിച്ചു. പ്രമാദമായ പല കൊലക്കേസുകളുടെയും നാൾ വഴികൾ യൂടൂബിൽ കണ്ടു. കൂടത്തായ് കേസ് ,പുത്തൂർ ഷീല വധക്കേസ് ,വെള്ളമുണ്ട കേസ് എന്നിവയ്ക്ക് പൊലീസ് എങ്ങനെ തെളിവ് ശേഖരിക്കുന്നുവെന്നും കൊലപാതക സമയത്ത് തെളിവ് എങ്ങനെ നശിപ്പിക്കാമെന്നും കൂടുതൽ കൊലക്കേസുകൾ യൂടൂബിൽ കണ്ട് മനസിലാക്കി. ഇതിന് ശേഷമാണ് ജൂൺ 10ന് രാത്രി 8 മണിക്ക് റിട്ട. അദ്ധ്യാപകൻ കൂടിയായ കേശവനെയും പത്മാവതിയേയും മുഖമൂടി ധരിച്ച് അർജ്ജുൻ കൊലപ്പെടുത്തിയത്.

സമീപത്തെ അതി സമ്പന്നരിൽ ഒരാളായ കേശവൻ മാഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും അപഹരിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പറഞ്ഞുവെങ്കിലും കൊലപാതക ത്തിന് മുൻപ് അർജ്ജുൻ നേടിയ കിരാത പരിശീലനങ്ങൾ കൊലപാതക ഉദ്ദേശം ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കാവുന്നതാണ്. കൊലപാതകം നടന്നു കഴിഞ്ഞ് നാട്ടുകാരും പൊലീസും വീട്ടിലെത്തുമ്പോൾ മാഷ് ചോരയിൽ കുളിച്ചു കിടക്കുന്നു. ഭാര്യയ്ക്ക് കഴുത്തിൽ കുത്തുണ്ട് ,ഭാര്യയുടെ നിലവിളി കേട്ടാണ് നാട്ടുകാർ എത്തിയത് .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാഷിന്റെ ഭാര്യയും മരിച്ചു .

മരിക്കും മുൻപ് മാഷിന്റെ ഭാര്യ പറഞ്ഞ മുഖം മൂടി ധരിച്ച ആളാണ് അക്രമിച്ചതെന്ന വിവരം മാത്രമാണ് പൊലീസിന് ഉണ്ടായിരുന്നത്. വീടിന്റെ പുറകുവശത്തെ ജനാല കമ്പി ഇളക്കിയാണ് പ്രതി കയറിയതെന്നും പൊലീസിന് മനസിലായി ഫിംഗർ പ്രിന്റ് വിദഗ്ധരും ഫോറിൻസിക് വിദഗ്ധരും എത്തിയെങ്കിലും ഒരു തെളിവും ശേഷിച്ചിരുന്നില്ല .തുടർന്ന് മാനന്തവാടി ഡി വൈ എസ് പി ടി ചന്ദ്രന്റെ നേതൃത്വത്തിൽ നാല് സി ഐ മാർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടു.

ആദ്യഘട്ടത്തിൽ ഒന്ന് രണ്ടാഴ്ച അന്വേഷണ സംഘം ഇരുട്ടിൽ തപ്പി. പിന്നീട് കൊലപാതകം നടന്ന ദിവസത്തെ ആ പ്രദേശത്തെ 2 ലക്ഷത്തിലധികം ഫോൺ കോളുകൾ വയനാട് ,കോഴിക്കോട് , തൃശൂർ ജയിലുകളിൽ നിന്നും അടുത്തിടെ റിലീസായ കുറ്റവാളികളുടെ വിവരം ഇങ്ങനെ ശേഖരിക്കാവുന്ന വിവരങ്ങൾ ഒക്കെ ശേഖരിച്ചു. ഇതിനിടെ ലോക്കൽ വെരിഫിക്കേഷനും നടത്തി മാഷും മക്കളും തമ്മിൽ അസ്വാരസ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

പല വീടുകളിലും പൊലീസ് നേരിട്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ കേസിൽ പ്രതിയായ അർജ്ജുന്റെ വീട്ടിലും പൊലീസ് എത്തി . അർജുന്റെ ചേട്ടൻ കേശവൻ മാഷിന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്നു. അയാളെ ചോദ്യം ചെയ്തു. ഇതിനിടയിലാണ് വീടിന്റെ ചുമരിലെ രക്തക്കറ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത് . പൊലീസ് അറിയിച്ചതനുസരിച്ച് ഫോറിൻസിക് വിദഗ്ദ്ധർ എത്തിയെങ്കിലും രക്തം ആരുടേതാണന്ന് സ്ഥിരീകരിക്കാനായില്ല.

തുമ്പില്ലാതെ കേസ് അന്വേഷണം നീണ്ടു പോയത് ആദ്യ ഘട്ടത്തിൽ പൊലീസിന് പഴി കേട്ടു വെങ്കിലും മാഷിന്റെ വീട്ടിലെ ജോലിക്കാരൻ എന്ന നിലയിൽ അർജുന്റെ ചേട്ടനെ വീണ്ടും ചോദ്യം ചെയ്ത പൊലീസ് മൊബൈൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അനുജനായ അർജ്ജുനന്റെ മൊബൈൽ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടി .കുറ്റകൃത്യം നടന്ന ദിവസത്തെ ഹിസ്റ്ററികൾ മുഴുവൻ ഡിലീറ്റ് ചെയ്തിരിക്കുന്നു .

യൂ ടൂ ബ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ പ്രമാദമായ കൊലക്കേസുകൾ ഒക്കെ പല തവണ സെർച്ച് ചെയ്തു കണ്ടിരിക്കുന്നു. കൂടാതെ ഹാക്കിങ് സോഫ്ട് വെയർ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. യൂ ടൂ ബ് ഹിസ്റ്ററിയുടെ കാര്യം പൊലീസ് തിരക്കിയപ്പോൾ അക്കാദമിക് താൽപ്പര്യമാണ് എന്ന മറുപടിയാണ് അർജ്ജുൻ നൽകിയത് . കേസിന് തുമ്പുണ്ടായ സാഹചര്യത്തിൽ പ്രതിയെ നോട്ടീസ് നൽകി അന്വേഷണ സംഘം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിൽ വെച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഉത്തരം മുട്ടിയ അർജുൻ ഇറങ്ങിയോടി.

തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ പൊലീസ് പ്രതിരോധത്തിലായി എന്നിട്ടും അന്വേഷണ സംഘം ' മുന്നോട്ടു തന്നെ നീങ്ങി. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരികെ എത്തിയ അർജു നെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെ എത്തിയ അർജുൻ എല്ലാ ചോദ്യത്തിനും മറുപടി നല്കി. ഇതിനിടെ അർജുന്റെ മൊബൈൽ വീണ്ടും പൊലീസ് പരിശോധിച്ചു. ആശുപത്രി വാസത്തിനിടെ ദൃശ്യം 2വും ജോസഫും പല തവണ കണ്ടിരിക്കുന്നു.

കൂടാതെ ചില ഇംഗ്ലീഷ് സീരീസുകളും കൊടും കുറ്റകൃത്യങ്ങളും തെളിവ് നശിപ്പിക്കലും ഒക്കെയാണ് കണ്ടിരിക്കുന്നത് .വൈകുവോളം ചോദ്യം ചെയ്തിട്ടും കുറ്റം സമ്മതിക്കാൻ പ്രതി ഒരുക്കമായിരുന്നില്ല ഒടുവിൽ അന്വേഷണ സംഘത്തലവനായ ഡിവൈ എസ് പി ടി ചന്ദ്രൻ പ്രതിയോടു ചോദിച്ചു ഈ കേസ് അന്വേഷണത്തിൽ നിന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഉദ്യോഗസ്ഥൻ ആര് ?

കേനിചിറ സിഐ സതീഷിനായിരുന്നു ലോക്കൽ പരിശോധന ചുമതല അതുകൊണ്ട് തന്നെ അർജുനനെ പല തവണ സി ഐ സതീഷ് ചോദ്യം ചെയ്തിരുന്നു. അതു കൊണ്ടാവാം ഡിവൈഎസ്‌പി അർജുനന്റെ മനസറിയാൻ സതീഷിനെ ചുമതലപ്പെടുത്തി. ഒറ്റക്ക് ഒരു റൂമിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന്റെ അവസാനം അർജുൻ പൊട്ടിക്കരഞ്ഞു അച്ഛന്റെ അപ്രതീക്ഷിത വേർപാടും അമ്മയുടെ മനോരോഗ വും ഒക്കെ പറഞ്ഞ് കരഞ്ഞ അർജുനനെ സൈക്കോളജിക്കലി കീഴ്‌പെടുത്തിയ സി ഐ സതീഷിനോടു പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

പിന്നീട് പ്രതിയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി ,ഗ്ലൗസ് ,ഷൂ എന്നിവ പൊലീസ് കണ്ടെടുത്തു. കേശവൻ മാഷിന്റെ വീടിന്റെ പിന്നാമ്പുറം വഴി വീട്ടിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പിന്നീട് കോളിങ് ബെല്ലടിച്ച് മാഷ് പുറത്തിറങ്ങിയപ്പോൾ വീടിനകത്ത് കയറി എന്നും പൂജ മുറിയിൽ ഒളിച്ചിരിക്കെ പാത്രം കാൽ തട്ടി വീണ്ടുവെന്നും ഉടൻ മാഷ് ഓടി എത്തിയെന്നും മൽപിടിത്തത്തിനിടയിൽ കുത്തിക്കൊന്നു എന്നുമാണ് അർജുൻ നൽകിയ മൊഴി. മോഷണ ശ്രമമായിരുന്നു ഉദ്ദേശമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.