പന്തളം കൊട്ടാരം പ്രതിനിധിയെ ആറന്മുളയിൽ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി നീക്കം പാളി; അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാനില്ലെന്നും കൊട്ടാരം പ്രതിനിധികൾ; ശബരിമല വിഷയം ഉയർത്തി പ്രചരണം ശക്തമാക്കാനുള്ള ബിജെപിക്ക് നീക്കം തൽക്കാലം നടക്കില്ല
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയം. അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർത്ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തതോടെയാണ് കൊട്ടാരം പ്രതിനിധികളുടെ നീക്കം പാളുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാമെന്ന് ബിജെപി നിർദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചില്ല.
ശബരിമല വിഷയം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ എന്നാൽ ബിജെപിയുടെ ആവശ്യം കൊട്ടാരം പ്രതിനിധികൾ നിരാകരിക്കുകയായിരുന്നു.
കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശി കുമാര വർമ, സെക്രട്ടറി നാരായണ വർമ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊട്ടാരത്തിൽ നെരിട്ടെത്തി ചർച്ചകളും നടത്തി. പക്ഷേ തൽക്കാലം ശബരിമല വിഷയം രാഷ്ട്രമായി കൂട്ടിക്കെട്ടാനില്ല എന്ന നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്.
സ്വതന്ത്ര സ്ഥാനാർത്ഥിയായി പന്തളം കൊട്ടാര പ്രതിനിധി മത്സരിക്കുക, ബിജെപി അതിന് പിന്തുണ നൽകുക എന്ന ബിജെപിയുടെ നിർദ്ദേശം അംഗീകരിക്കാനും പന്തളം കൊട്ടാരം തയ്യാറായില്ല. അയ്യപ്പനെ രാഷ്ട്രീയ വിഷയമാക്കി മാറ്റുവാൻ താല്പര്യപ്പെടുന്നില്ല എന്ന നിലപാടാണ് കൊട്ടാരം പ്രതിനിധികൾ എടുത്തത്.
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കിൽ സംസ്ഥാനമൊട്ടാകെ നിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എൻഡിഎ മാറിയേക്കുമെന്നും വിലയിരുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ