ന്യൂഡൽഹി: ഉത്തർപ്രദേശിലെ കർഷകകൂട്ടകൊലയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത് സിങ് ഛന്നി. ലഖിംപുരിലെത്തുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഛന്നി ആവശ്യപ്പെട്ടു. കിരാതമായ കൊലപാതകം അംഗീകരിക്കാനാവില്ലെന്ന് അമിത് ഷായെ അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്താൻ ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.

വിവാദ കാർഷിക നിയമങ്ങൾ ഉടനടി പിൻവലിക്കണം. ലഹരിമരുന്നും ആയുധങ്ങളും രാജ്യത്തേക്കു കടത്തുന്നതു തടയാൻ പഞ്ചാബ് അതിർത്തി അടയ്ക്കണമെന്നും ചർച്ചയിൽ ഛന്നി അമിത് ഷായോട് ആവശ്യപ്പെട്ടു.

അതേസമയം കേസിൽ പ്രതിയായ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര രംഗത്തെത്തി. കർഷകർക്കിടയിലേക്കു പാഞ്ഞു കയറിയ വാഹനം തന്റേതാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ മകൻ ആഷിഷ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജോലിക്കാരെ കൊണ്ടുവരാൻ വേണ്ടിയാണ് തന്റെ വാഹനം പോയത്. ആ സമയത്ത് മകൻ മറ്റൊരിടത്തായിരുന്നു. അവിടുത്തെ ചിത്രങ്ങളും വിഡിയോയുമുണ്ട്. ആഷിഷിന്റെ കോൾ റിക്കോർഡ് പരിശോധിച്ചാൽ തന്നെ കാര്യങ്ങൾ വ്യക്തമാകും. വാഹനത്തിന്റെ ഡ്രൈവറും രണ്ടു ജോലിക്കാരും കൊല്ലപ്പെട്ടു. ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേർക്കു പരുക്കുണ്ട്. പിന്നീട് വാഹനം കത്തിക്കുകയായിരുന്നു. കർഷകർക്കിടയിൽ ഒളിച്ചിരിക്കുന്ന അക്രമികളാണ് ഇതൊക്കെ ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.