ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർട്ട്അപ്പുകൾ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേട്ടമുണ്ടാക്കിയവരുടെ കൂടത്തിലായിരുന്നു വനിതകൾക്കായുള്ള 'പൻഖുരി' ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെയും 'ഗ്രാബ്ഹൗസ്' എന്ന സ്റ്റാർട്ട്അപ്പിന്റെയും സ്ഥാപക പൻഖുരി ശ്രീവാസ്തവ. 32ാം വയസിൽ ശ്രീവാസ്തവ കൊല്ലപ്പെടുമ്പോൾ ഇന്ത്യൻ വ്യവസായ ലോകം ഞെട്ടുകയാണ്. തീ്ർത്തും അപ്രതീക്ഷിതമായിരുന്നു ശ്രീവാസ്തവയുടെ വിയോഗം.

ഡിസംബർ 24നാണ് ഇവർക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് പൻഖുരി കമ്പനി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അറിയിച്ചു. ശ്രീവാസ്തവ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ വൻകിട കമ്പനികൾ റ്റടെുക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഗ്രാബ്ഹൗസ് എന്ന ഓൺലൈൻ ക്ലാസിഫൈഡുകൾക്കു വേണ്ടിയുള്ള സ്ഥാപനത്തെ 2016ൽ ഈ മേഖലയിലെ വമ്പന്മാരായ ക്വിക്കർ ഏറ്റെടുത്തിരുന്നു. സമാനമായ വഴിയിൽ പൻഖുരിയും മുന്നേറവേയാണ് ശ്രീവാസ്തവയുടെ അന്ത്യം സംഭവിക്കുന്നതും.

ഝാൻസിയിൽ ജനിച്ച പൻഖുരി, രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയിരുന്നു. തുടക്കത്തിൽ മുംബൈയിലെ സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. ഇവിടെ നിന്നാണ് അവർ സ്റ്റാർട്ടപ്പുകളുടെ ലോകത്തേക്ക് കടന്നത്.

ഒരു വർഷം മുൻപ് വിവാഹിതയായ ഇവർ ഡിസംബർ രണ്ടിന് വിവാഹ വാർഷികം ആഘോഷിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളുടെ ഓൺലൈൻ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ 'പൻഖുരി'ക്ക് അമേരിക്കൻ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയുമുണ്ടായിരുന്നു. സെക്വോയ ക്യാപിറ്റൽ ഇന്ത്യ എംഡി ശൈലേന്ദ്ര സിങ് മരണത്തിൽ അനുശോചിച്ചു.

വൈബ്രന്റായ തൊഴിൽ സംരംഭകയെയാണ് ശ്രീവാസ്തവയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നാണ് സഹപ്രവർത്തകരും അഭിപ്രായപ്പെടുന്നത്. ജീവനക്കാർക്കൊപ്പം ജോലി ചെയ്യുന്ന ചിത്രം അടക്കം ഇവർ അടുത്തിടെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ശ്രീവാസ്തവയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ സ്റ്റാർട്ടപ്പ് സമൂഹത്തിന് തിരിച്ചടിയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.