തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സിപിഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരളാ പൊലീസിന്റെ ഈ പോക്ക് ശരിയല്ല. ക്രമസമാധാനം ഉറപ്പാക്കാൻ ബാധ്യതയുള്ളവർക്ക് അതിന് കഴിയുന്നില്ല.

പാർട്ടികളും മതസംഘടനകളും കൊടുക്കുന്നവരെയാണ് പൊലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥർ അതിന് മാത്രം വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. പൊലീസ് കർശന നടപടികൾ കൈകൊള്ളണം. എന്നാൽ, ഇപ്പോൾ അതിന് സാധിക്കുന്നില്ലെന്നും പന്ന്യൻ പറഞ്ഞു.

മതമൗലിക-വർഗീയ പ്രസ്ഥാനങ്ങൾ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.

കൊലപാതകങ്ങൾ നടത്തുന്ന പാർട്ടികൾ നൽകുന്ന ലിസ്റ്റ് അനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്ന അവസ്ഥക്ക് മാറ്റം വരണം. ഇത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുമെന്നും പന്ന്യൻ പറഞ്ഞു.കേരളത്തിലെ ഇടതു സർക്കാരിന് കളങ്കം ചാർത്തുവാൻ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണ് കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ എന്നും പന്ന്യൻ രവീന്ദ്രൻ കുറ്റപ്പെടുത്തി.

ടി. പി ചന്ദ്രശേഖരൻ വധക്കേസിൽ അടക്കം പൊലീസിന് എതിരെ ഉയർന്ന വിമർശനത്തിന് സമാനമായ ആരോപണമാണ് പന്ന്യൻ രവീന്ദ്രൻ ഉന്നയിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ പാർട്ടി നേതൃത്വം നൽകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രതിപ്പട്ടികയിൽ വരുന്നു എന്ന ഗുരുതര ആരോപണം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. യഥാർത്ഥ പ്രതികളെ മാറ്റിനിർത്തി ഡമ്മി പ്രതികളെ പൊലീസിന് മുന്നിൽ പാർട്ടികൾ എത്തിക്കുന്നതെന്ന ആക്ഷപമാണ് ഭരണം നിർവഹിക്കുന്ന മുന്നണിയിലെ പ്രമുഖ നേതാവ് ഉയർത്തിയിരിക്കുന്നത്.

അതേസമയം, കേരളത്തിൽ ക്രമസമാധാനം പാടേ തകർന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള സർക്കാരിന്റെ നിഷ്‌ക്രിയതാണ് കൊലയാളികൾക്ക് വളമാകുന്നത്. ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് അക്രമം നടന്നതെന്നത് അക്രമത്തിന്റെ ഭീകരതയും പ്രതികളുടെ ഭരണസ്വാധീനവും വ്യക്തമാക്കുന്നു. നന്ദുകൃഷ്ണയും സന്ദീപും ബിജുവും ഉൾപ്പെടെ നിരവധി പ്രവർത്തകരെയാണ് ബിജെപിക്ക് നഷ്ടമായത്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ പ്രവർത്തകരെ ഇല്ലാതാക്കുന്നത് ജനാധിപത്യപരമല്ല.

അതത് സർക്കാരിന്റെ നിർദ്ദേശവും നിയമവുമാണ് പൊലീസ് നടപ്പാക്കുന്നത്. കേസിൽ സത്യസന്ധമായ അന്വേഷണം കൊണ്ടുവരണം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എന്തൊക്കെ അതിക്രമങ്ങൾ ഉണ്ടായാലും ദേശഭക്തി മുറുകെപിടിച്ച് സംഘപരിവാർ പ്രവർത്തകർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.