കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യും. നീലച്ചിത്ര നിർമ്മാണവും സൈജു തങ്കച്ചനുണ്ടായിരുന്നുവെന്നാണ് സൂചന. ഔഡി കാറിന്റെ ഉടമയായ ഫെബി പോൾ എന്ന ഫെബി ജോണിനേയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയാണ്.

ഫെബിയും സൈജുവും അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊലീസിന്റെ നിഗമനം. ഫെബിയുടെ സുഹൃത്തുക്കൾക്കായിട്ടാണ് സൈജു പാർട്ടികൾ ഒരുക്കിയിരുന്നതെന്നുമാണ് സൂചന. കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽനിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വിഡിയോകൾ പൊലീസിനു ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

'ഫോൾഡറിൽ 2020 മെയ്‌ 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകൾ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളിൽ ഒന്നിൽ റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന ജെഫിൻ സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയിൽ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വിഡിയോകൾ മൊബൈൽ ഫോണിൽ എടിഎം കാർഡ് ഉപയോഗിച്ച് എംഡിഎംഎ സ്പ്ലിറ്റ് ചെയ്യുന്നതിന്റേതാണ്. '

കാക്കനാട് നമ്പർ 18 ഹോട്ടലിൽ വച്ചു നടത്തിയ പാർട്ടിയിൽ വനിതാ ഡോക്ടർ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. പാർട്ടികളിലെ സ്ഥിരസാന്നിധ്യമായ ജെകെ, അനു ഗോമസ് എന്നവരെ കുറിച്ചും അന്വേഷിക്കും. ഇയാൾ നിരവധി പാർട്ടികളിൽ പങ്കെടുത്തെന്നാണ് സൈജുവിന്റെ മൊഴിയിൽനിന്ന് പൊലീസിന് അറിയാൻ സാധിച്ചത്. പൊലീസിനു ലഭിച്ച ദൃശ്യങ്ങളിൽ കാണുന്നവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

2020 സെപ്റ്റംബർ 7നു ചിലവന്നൂരിലെ ഫ്‌ളാറ്റിൽ സൈജു നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരെന്നു പറയുന്ന അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇവരുടെ പേരുള്ളത്. സൈറാ ബാനും ആരെന്ന് കണ്ടെത്താനും നീക്കമുണ്ട്. സൈറാ ബാനു എന്ന പ്രൊഫൈലിനും മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണഅ സൂചന.

ലഹരി ഉപയോഗിക്കുന്നവരുടെ കൂടെയുള്ളവരുടെ പേര് അറിയുമെങ്കിലും ഉപയോഗിക്കുന്നവരെ അറിയില്ലെന്നാണ് സൈജു മൊഴി നൽകിയത്. ഇതിനാൽ ഇയാൾ പേര് നൽകിയവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ സ്ഥിരം സന്ദർശകനാണ് സൈജു. ഇത്തരത്തിൽ ആഡംബര കാറിൽ ഇവിടെ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതാകുമെന്നാണ് കരുതുന്നത്. പാർട്ടികളിലെ സ്ഥിര സാന്നിധ്യമായ ജെ.കെ. എന്നറിയപ്പെടുന്നയാൾ വമ്പൻ സ്രാവാണെന്നാണ് വിവരം. നിരവധി പാർട്ടികളിൽ ഇയാൾ പങ്കെടുത്തതായി സൈജുവിൽനിന്ന് അറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം പാർട്ടിയിലെ സ്ഥിര സാന്നിധ്യമായ സ്ത്രീ അനു ഗോമസിനെയും അന്വേഷണ സംഘം തിരയുന്നുണ്ട്.

2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റിൽ ലഹരി പാർട്ടി നടത്താനായി കാട്ടിൽ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നുണ്ട്. 'സാധനങ്ങൾ ഫുൾ നാച്വറൽ ആയിരുന്നു. നാച്വറൽ വനത്തിൽ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തിൽ കറി വച്ചത്..'എന്നിങ്ങനെയാണ് ചാറ്റ്. പൊലീസ് വിവരം കൈമാറുന്നത് അനുസരിച്ച് സൈജുവിനും സംഘത്തിനുമെതിരെ അന്വേഷണം ആരംഭിക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.

കൊച്ചി, മൂന്നാർ, ഗോവ എന്നിവിടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിനാൽ ഡിജെ പാർട്ടിക്കുള്ള മയക്കുമരുന്ന് ഇവിടങ്ങളിൽനിന്ന് സൈജു കൊണ്ടുവന്നതാകാം എന്നാണ് അനുമാനം.