തെന്മല: പരപ്പാർ അണക്കെട്ടിൽനിന്നും ഒഴുകിയെത്തുന്ന വലിയ മത്സ്യങ്ങളെ പിടിക്കാൻ സാഹസികത കാണിച്ച് യുവാക്കൾ. അണക്കെട്ടിന്റെ ഷട്ടർ തുറക്കുമ്പോൾ വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിലേക്ക് ഒഴുകിയെത്തും. ഇവയെ പിടികൂടാൻ അണക്കെട്ട് മുഖത്തുനിന്നും 500 മീറ്റർ താഴെയുള്ള തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തിൽ നിന്നുമാണു യുവാക്കൾ കല്ലടയാറ്റിലേക്കു ചാടുന്നത്.

കട്ട്‌ല ഇനത്തിൽപ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണു വിൽപന. ഒരു ദിവസം ശരാശരി ഇരുപതോളം മത്സ്യത്തെ പിടികൂടാറുണ്ട്. അണക്കെട്ട് തുറക്കുന്ന ആദ്യത്തെ ദിവസമാണു ചാകര. അന്നേ ദിവസം നിരവധി മത്സ്യങ്ങൾ ഒഴുകിയെത്തും. ഷട്ടർ ഉയർത്തുന്ന വേളയിലും മത്സ്യം ധാരാളമായി കിട്ടാറുണ്ടെന്നു യുവാക്കൾ പറയുന്നു.

ഷട്ടറിൽനിന്നും താഴ്ചയിലേക്കു മത്സ്യം വീഴുമ്പോൾത്തന്നെ ഒട്ടുമിക്കതും ചാകും. ചത്ത മത്സ്യം വെള്ളത്തിനു മുകളിൽ പൊങ്ങി ഒഴുകി വരുന്നതു ദൂരത്തുനിന്നും കാണാം. മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തിൽ എത്തുമ്പോൾ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോയ ശേഷമാണ് കരയിലേക്ക് നീന്തി കയറുന്നത്.

സാഹസിക മീൻപിടിത്തം പൊലീസ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും യഥേഷ്ടം നടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന് 100 മീറ്റർ മാറിയാണ് ഈ മീൻപിടുത്തം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കാലങ്ങളായി തുടർന്നുവരുന്ന മീൻപിടിത്തം നാട്ടുകാർക്കു ഹരമാണെങ്കിലും അപകടം പതിയിരിക്കുന്ന ഒന്നാണ്. കുത്തൊഴുക്കും പാലത്തിൽനിന്നു ചാടുമ്പോഴുണ്ടാകുന്ന ആഘാതവും അപകടത്തിനു കാരണമായേക്കാം.