ന്യൂഡൽഹി: ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യത്ത് സ്‌കുൾ തുറക്കുന്നതിനെ അനുകൂലിച്ച് രക്ഷിതാക്കൾ.കോവിഡ് കേസുകളിൽ കുറവുവന്നതിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ സമ്മതിക്കുന്നതായി പുതിയ സർവേ സുചിപ്പിക്കുന്നു. ഭരണം, പൊതുജനവിഷയങ്ങൾ, ഉപഭോക്തൃ താൽപര്യം തുടങ്ങിയ വിഷയങ്ങളിൽ സർവേ നടത്തുന്ന ലോക്കൽ സർക്കിൾസ് സംഘടിപ്പിച്ച സർവേയിലാണ് ഇക്കാര്യം പറയുന്നത്.

സ്‌കൂൾ തുറക്കുന്നതിനെ 53 ശതമാനം മാതാപിതാക്കൾ അനുകൂലിച്ചതായാണ് പുതിയ കണക്ക് പറയുന്നത്. 44 ശതമാനം പേർ വിയോജിപ്പും രേഖപ്പെടുത്തി. കഴിഞ്ഞ ജൂണിൽ നടത്തിയ സമാന സർവേയിൽ 76 ശതമാനം മാതാപിതാക്കളും സ്‌കൂൾ തുറക്കുന്നതിനെ എതിർത്തിരുന്നു. എന്നാൽ രണ്ട് മാസത്തിൽ സ്‌കൂൾ തുറക്കുന്നതിനെ പിന്തുണയ്ക്കുന്നവരിൽ മപ്പത് ശതമനാത്തോളം വർധനവാണ് ഉണ്ടായത്.

സ്‌കൂളുകളിൽ നിരന്തരം കോവിഡ് പരിശോധന നടത്തണമെന്ന് 74 ശതമാനം മാതാപിതാക്കളും ആവശ്യപ്പെടുന്നു. രാജ്യത്തെ കോവിഡ് കേസുകൾ കുറവുവന്നതോടെ നിരവധി സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റ് ലഭ്യത ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളും ഫലപ്രദമായിരുന്നില്ല.

അതേസമയം സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വാക്‌സിൻ നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. രാജ്യത്തെ 378 ജില്ലകളിലെ 24000 മാതാപിതാക്കളെ സാമ്പിൾ ആയി എടുത്ത് നടത്തിയ സർവേയിൽ 47000 പ്രതികരണങ്ങൾ ലഭിച്ചു. ഈ പ്രതികരണങ്ങളിൽ നിന്നാണ് നിഗമനത്തിലേക്കെത്തിയതെന്ന് സർവേ അവകാശപ്പെടുന്നു. 66 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ് സർവേയുടെ ഭാഗമായത്.