തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ഉൾപ്പെടുത്തനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് നടി പാർവ്വതി. കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് അവർ ആവശ്യപ്പെട്ടു 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോൾ ഇത് വളരെ തെറ്റായ നടപടിയാണെന്നും പാർവ്വതി ട്വീറ്റ് ചെയ്തു.

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സർക്കാർ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാൻ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേർ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകൾ ഇപ്പോഴും കൂടി വരികയാണെന്നും നമ്മൾ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോൾ, ഇത് വളരെ തെറ്റായ നടപടിയാണ്.

പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താൻ അവസരമുണ്ടാകുമ്പോൾ. വെർച്വൽ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോൾ വേണ്ടത്. ഞാൻ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെർച്വൽ ചടങ്ങ് നടത്തണമെന്ന്-പാർവതി കുറിച്ചു.

സത്യപ്രതിജ്ഞ മെയ് 20-ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരെ ഉൾപ്പെടുത്തി ചടങ്ങ് നടത്തുന്നതിൽ പ്രശ്നമൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.