ഡൽഹി: അടുത്തയാഴ്ച പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ. പാസ് മാർക്കിൽ ഇക്കുറി ഒറ്റത്തവണ ഇളവ് നൽകും. പരീക്ഷയ്ക്കും ഇന്റേണൽ അസസ്‌മെന്റിനും കൂടി മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ പാസാവാം.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇക്കുറി പത്താം ക്ലാസിലെ ബോർഡ് പരീക്ഷ സി.ബി.എസ്.ഇ നിർബന്ധമാക്കിയിരിക്കുന്നത്. 2010-11 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ താൽപര്യമുള്ളവർ മാത്രം എഴുതിയാൽ മതിയായിരുന്നു. അല്ലാത്തവർക്ക് സ്‌കൂളുകളിലെ പരീക്ഷയെഴുതി 11-ാം ക്ലാസിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ലഭ്യമാക്കിയിരുന്നു. ഇത് അവസാനിപ്പിച്ചാണ് ഇക്കുറി എല്ലാ വിദ്യാർത്ഥികളും പൊതുപരീക്ഷയെഴുതണമെന്ന നിബന്ധന വെച്ചത്. ഇന്റേണൽ അസസ്‌മെന്റിനും പരീക്ഷയ്ക്കും പ്രത്യേകമായി 33 ശതമാനം മാർക്ക് ലഭിക്കാത്തവർ പരീക്ഷ പാസാകില്ലെന്നായിരുന്നു നേരത്തെ നൽകിയ അറിയിപ്പ്. എന്നാൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അവസ്ഥ പരിഗണിച്ച് 2018 വർഷത്തേക്ക് മാത്രം ഇളവ് അനുവദിക്കാൻ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു.