തലശേരി: പഴനി അടിവാരത്ത് നാല്പതുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ടു മൂന്നംഗസംഘം പീഡനത്തിനിരയാക്കിയ സംഭവത്തിൽ വൻ ദുരൂഹത. ദമ്പതികളെ പഴനിയിൽ മുറിയെടുക്കാൻ പ്രേരിപ്പിച്ച അജ്ഞാതനെ കണ്ടെത്താൻ കേരള തമിഴ്‌നാട് പൊലീസ് സംയുക്ത നീക്കം ആരംഭിച്ചു.

ഭർത്താവിനു ലൈസൻസ് എടുക്കുന്നതിനായി സ്വന്തം നാടായ ഡിണ്ടിഗല്ലിലേക്കു പോകാൻ പഴനിയിലെത്തിയ ദമ്പതികളെ ക്ഷേത്ര ദർശനം നടത്തി പൊയ്ക്കൂടേയെന്നു ചോദിച്ചു മുറിയെടുക്കാൻ അജ്ഞാതൻ പ്രേരിപ്പിക്കുകയായിരുന്നു. പീഡന സംഭവം നടന്നു പതിനേഴ് ദിവസം കഴിഞ്ഞാണ് യുവതി ഭർത്താവിനോടു പീഡന വിവരം പറഞ്ഞതെന്ന മൊഴി ഉൾപ്പെടെ ദമ്പതികളുടെ മൊഴികളിൽ ഏറെ വൈരുധ്യങ്ങൾ ഉള്ളതായി പൊലീസ് പ്രാഥമിക അന്വഷണത്തിൽ കണ്ടെത്തി. അങ്ങനെ ദുരൂഹതകളിലേക്ക് പോവുകയാണ് കേസ് അന്വേഷണം.

ആദ്യ ഭർത്താവിൽ നാല് പെൺമക്കളുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ കേരള തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വഷണം നടത്തി വരുന്നത്. സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ ഡിണ്ടിഗൽ ജില്ലാ പൊലീസ് ചീഫുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇതിനെത്തുടർന്നു പഴനി പൊലീസും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.തലശേരി എസിപി മൂസ വള്ളിക്കാടൻ, സിഐ സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ കേസന്വേഷിച്ചു വരുന്നത്.

ദമ്പതികൾ പഴനിയിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിനിരയായതായിട്ടുള്ള റിപ്പോർട്ടും പുറത്തു വന്നു. നഗരപ്രാന്ത പ്രദേശത്തെ താമസ സ്ഥലത്തു വച്ച് യുവതി അക്രമത്തിനിരയായപ്പോൾ നാട്ടുകാർ ഇടപെടുകയും ഭർത്താവിനെ താക്കീത് ചെയ്യുകയും തുടർന്ന് ദമ്പതികൾ അവിടെനിന്നു താമസം മാറ്റുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

പഴനി അടിവാരത്തെ സംഭവം നടന്നുവെന്നു പറയുന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പഴനി പൊലീസ് ശേഖരിക്കും. ജനത്തിരക്കേറിയ അടിവാരത്തു സ്ത്രീയെ തട്ടിക്കൊണ്ട് പോയി എന്നതും സംഭവങ്ങൾക്കു ശേഷം രണ്ട് വഴിക്കായ ദമ്പതികൾ ഉദുമൽ പേട്ട റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടിയെന്ന മൊഴിയും പൊലീസിനെ കുഴക്കുന്നുണ്ട്. 164 പ്രകാരം യുവതിയുടെ മൊഴി രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാനാണ് കേരളാ പൊലീസിന്റെ തീരുമാനം.

യുവതി പീഡനത്തിനിരയായ വിവരം തങ്ങളോടു ദമ്പതികൾ പറഞ്ഞിട്ടില്ലെന്നും 6500 രൂപ തട്ടിയെടുത്ത വിവരം മാത്രമാണ് പറഞ്ഞതെന്നും പഴനി പൊലീസ് കേരള പൊലീസിനെ അറിയിച്ചു. ഭാര്യയെ അക്രമികൾ തട്ടിക്കൊണ്ടു പോയ ശേഷം അവരെ കണ്ടെത്താൻ കഴിയാതെ രണ്ട് ദിവസം പഴനിയിൽ അലഞ്ഞു. പരാതി പറയാൻ ചെന്നപ്പോഴെല്ലാം പഴനി പൊലീസ് അടിച്ചോടിച്ചു. പൊലീസിന്റെ അടികൊണ്ട് അവശനായി പഴനി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാണ് എന്നാൽ ഭർത്താവ് ഇപ്പോൾ പറയുന്നത്.

സഹായം വാഗ്ദാനം ചെയ്‌തെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ പേഴ്‌സ് കൊള്ളയടിച്ചു. ഒടുവിൽ ഭാര്യയെ കണ്ടെത്താനാകാതെ ഡിണ്ടിഗല്ലിലെ സഹോദരിയുടെ വീട്ടിലേക്കു താൻ പോയി. സഹോദരിയോടു വിവരം പറഞ്ഞു. തുടർന്ന് സഹോദരി തന്ന 500 രൂപയുമായി വീണ്ടും ഭാര്യയെ തേടി ട്രെയിനിൽ പഴനിയിലേക്കു പുറപ്പെട്ടു. എന്നാൽ, ഉറങ്ങി പോയ താൻ ഉദുമൽ പേട്ടയിൽ ഇറങ്ങി. അവിടെ വച്ച് ഭാര്യയെ കണ്ടെത്തുകയായിരുന്നുവെന്ന് മുപ്പത്തിയെട്ടുകാരനായ ഭർത്താവ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

പഴനിയിൽ മുറിയെടുത്ത ശേഷം ഭർത്താവ് ഭക്ഷണം വാങ്ങാൻ റോഡിനെതിർവശത്തുള്ള ഹോട്ടലിലേക്കു പോയ ഉടൻ പിറകിൽ നിന്നെത്തിയ മൂന്ന് പേർ യുവതിയുടെ തലയിലൂടെ തുണിയിട്ട ശേഷം തട്ടിക്കൊണ്ട് പോയി കൈയും കാലും പിടിച്ചു വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. അക്രമികൾ ഉറങ്ങുന്ന സമയത്ത് മുറിയിൽനിന്നു രക്ഷപ്പെട്ട യുവതി റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൽ മാർഗം ഉദുമൽ പേട്ടയിൽ എത്തുകയായിരുന്നു.

അവിടെ വച്ച് ഭർത്താവിനെ കണ്ടമുട്ടിയ ശേഷം ദമ്പതികൾ പഴനിയിൽ എത്തി പൊലീസിൽ പണം കൊള്ളയടിച്ച വിവരം പറയുകയും ചെയ്തതായി ദമ്പതികളുടെ മൊഴികളിൽനിന്നു വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.