കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം ഒരു മുന്നണിയുടെയും ഭാ​ഗമാകില്ലെന്ന് പി സി ജോർജ്ജ്. അതേസമയം, പാർട്ടി പൂഞ്ഞാറിൽ മാത്രമേ മത്സരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറിൽ എൻഡിഎയുടെ പിന്തുണ പ്രതീക്ഷിക്കുന്നു എന്ന സൂചനയും പി സി ജോർജ്ജ് നൽകുന്നു. എൻ ഡി എ സ്ഥാനാർത്ഥിയെ നിർത്താതെ പൂഞ്ഞാറിൽ പിന്തുണ നൽകിയാൽ അവരോട് സ്‌നേഹം കൂടുമെന്നായിരുന്നു ജോർജ്ജിന്റെ പ്രതികരണം.

പൂഞ്ഞാറിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വർദ്ധിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വോട്ട് വർദ്ധനവുണ്ടായത്. പക്ഷേ സി പി എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സി പി എമ്മിന്റെ പ്രമുഖനായ നേതാവ് ഇന്നലെ ബിജെപിയിൽ ചേർന്ന ശേഷം തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞുവെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.മുസ്ലിം വോട്ടുകളിൽ തീവ്രവാദ സ്വഭാവമുള്ള ആളുകളോട് തനിക്ക് യോജിക്കാനാകില്ല. ഇന്ത്യയിൽ എല്ലായിടത്തും മുസ്ലീങ്ങളിൽ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയിട്ടുണ്ട്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും തീവ്രവാദികളുണ്ട്. തങ്ങൾക്ക് മുസ്ലിം വിരുദ്ധതയില്ലെന്നും അങ്ങനെ പറയുന്നവർ തന്റെ പാർട്ടിയിൽ കാണില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.