സ്വർണക്കടത്തുകാരൻ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്; 14 ജില്ലകളിൽ ഏഴ് ജില്ലകളിലെ കളക്ടർമാരും ഒരു സമുദായത്തിൽപ്പെട്ടവർ; സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങളെല്ലാം മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി സി ജോർജ്ജ് എംഎൽഎ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങളെല്ലാം മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. കഴിഞ്ഞ ദിവസം സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ പരാമർശം. പി.എസ്.സിയിലെ നിയമനപ്രശ്നത്തിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു പരിപാടി. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകൾ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോർജിന്റെ ആരോപണം.
സ്വർണക്കടത്തുകാരൻ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണെന്നാണും പി.സി ജോർജ് പറഞ്ഞു. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്‌ബാലിന്റെ പേരാണ് ഇടത് പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പി.സി ജോർജ് പ്രസംഗമധ്യേ പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിൽ ഏഴ് ജില്ലകളിലെ കളക്ടർമാരും ഒരു സമുദായത്തിൽപ്പെട്ടവരാണ്. ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നും പി.സി ജോർജ് പറഞ്ഞു.
‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്. പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്‌സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ച് ആലോചിക്കണമെന്നുമായിരുന്നു പി.സി ജോർജ് പറഞ്ഞത്. പാക്കിസ്ഥാനിൽ ഭരണകൂടം എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്‌ലിം ദേവാലയവും തകർക്കപ്പെട്ടില്ല. പക്ഷേ പാക്കിസ്ഥാനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചു എന്നു മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്‌ലാമുകളുടേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്‌ലീംകളാക്കിയെന്നും പി.സി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്