ന്യൂഡൽഹി: ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെങ്കിലും ഭിന്നശേഷിക്കാരാണെങ്കിൽ അവർ സംവരണത്തിന് അർഹരാണെന്ന് സുപ്രീംകോടതി വിധി. ഭിന്നശേഷിയുള്ളവർ സംവരണ ആനുകൂല്യം എപ്പോൾ ആവശ്യപ്പെടുന്നോ അന്ന് മുതൽ നൽകണമെന്നും കോടതി വിധിച്ചു. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി,

ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ബാധകമല്ല എന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. ഇത് തള്ളിയാണ് സുപ്രീംകോടതി വിധി. ഭിന്നശേഷിക്കാർ ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു എന്നത് ഉദ്യോഗ കയറ്റത്തിനുള്ള സംവരണത്തിന് തടസ്സമെന്ന് കോടതി പറഞ്ഞു. ഭിന്നശേഷിയുള്ളവരാണെങ്കിൽ ഉദ്യോഗ കയറ്റത്തിൽ അവർ ഒരുപോലെ സംവരണത്തിന് അർഹരാണ്. ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചോ, സംവരണം അനുസരിച്ച് ജോലിയിൽ പ്രവേശിച്ചോ എന്നത് പ്രസക്തല്ല. എന്ന് മുതൽ ആവശ്യപ്പെടുന്നോ അന്ന് മുതൽ അവർക്ക് സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഭിന്നശേഷിയുള്ളവർക്ക് സംവരണം ഉറപ്പാക്കിക്കൊണ്ട് 2016 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിപ്പിക്കുന്ന ഭിന്നശേഷിക്കാർ പിന്നീട് സംവരണത്തിന് പുറത്താകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഇടുക്കിയിലെ സർക്കാർ ജീവനക്കാരിയായ ലീസമ്മ ജോസഫ് നൽകിയ ഹർജിയിൽ ഉദ്യോഗകയറ്റത്തിന് ഭിന്നശേഷിക്കാർ ഒരുപോലെ അർഹരാണെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇപ്പോൾ സുപ്രീംകോടതിയും ശരിവെച്ചത്.