മലപ്പുറം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ട് വ്യത്യാസത്തിൽ ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്നും വഴുതിപോയ മണ്ഡലമാണ് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ. 1970 മുതൽ 2006 വരെ തുടർച്ചയായി മുസ്ലിം ലീഗിനെ മാത്രം വിജയിപ്പിച്ച മണ്ഡലം എൽഡിഎഫ് നേടിയത് 2006ൽ വി ശശികുമാറിലൂടെയാണ്. എന്നാൽ എൽഡിഎഫിലായിരുന്ന വ്യവസായി മഞ്ഞളാംകുഴി അലിയെ മുസ്ലിം ലീഗിലെത്തിച്ച് അദ്ദേഹത്തിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ച് പിടിച്ചു. 2011ലും 2106ലും അലി മണ്ഡലത്തിൽ ജയിച്ചു.

എന്നാൽ മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിനെ സംബന്ധിച്ച് ആഹ്ലാദിക്കാൻ വകനൽകുന്ന വിജയമായിരുന്നില്ല 2016ൽ പെരിന്തൽമണ്ണയിൽ സംഭവിച്ചത്. കേവലം 579 വോട്ടിനാണ് മഞ്ഞളാംകുഴി അലി വി ശശികുമാമാറിനെ പരാജയപ്പെടുത്തിയത്. അതോടുകൂടി ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി പെരിന്തൽമണ്ണ മാറിക്കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇംഎംസിന്റെ ജന്സ്ഥലമായ ഏലംകുളം ഉൾപ്പെടുന്ന മണ്ഡലമാണ് പെരിന്തൽമണ്ണ. അതുകൊണ്ട് തന്ന ഇത്തവണ പെരിന്തൽമണ്ണയിൽ ഏത് വിധേനയും വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത്. നിലമ്പൂർ-കൊടുവള്ളി മോഡലിൽ ഇടതു സ്വതന്ത്രരിലൂടെ പെരിന്തൽമണ്ണ പിടിക്കാനാണ് നീക്കം.

തുടർച്ചയായി മത്സരിക്കുകയും നിരവധി തവണ പരാജയപ്പെടുകയും ഒരു തവണ വിജയിച്ച് മണ്ഡലം ഇടതുക്ഷത്തേക്ക് എത്തിക്കുകയും ചെയ്ത വി ശശികുമാർ ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പകരം പൊതുസമ്മതരായ സ്വതന്ത്രരെ പരീക്ഷിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി മലപ്പുറം നഗരസഭയുടെ മുൻ അദ്ധ്യക്ഷനും മുസ്ലിം ലീഗ് നേതാവുമായി കെപി മുസ്തഫയെ സിപിഎം സീമിപിച്ചതായാണ് വിവരം. അദ്ദേഹം സമ്മതം മൂളിയിട്ടുമുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇന്ന് കെ പി മുസ്തഫ ഫെയസ്ബുക്കിലിട്ട പോസ്റ്റ്. സഖാവ് പിണറായി വിജയൻ നേതൃത്വം കൊടുത്ത ഈ ഭരണം എന്നെ ഇടതുപക്ഷത്തേക്ക് ആകർഷിച്ചു. ഇത്രയും വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് മുസ്ലിം ലീഗ് നേതാവായ മുസ്ഥഫ ഫെയ്സബുക്കിൽ കുറിച്ചത്.

ഇത് സൂചിപ്പിക്കുന്നത് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സ്ഥാനാർത്ഥി ചർച്ചകൾ വാസ്തവമാണ്് എന്ന് തന്നെയാണ്. അപ്പോഴും സിപിഎമ്മിനെ അലട്ടുന്ന പ്രധാന പ്രശ്നം ഇംഎംസിന്റെ നാട്ടിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ ആളില്ലെന്നതായിരിക്കും. മുസ്തഫയാണ് സ്ഥാനാർത്ഥിയെങ്കിൽ സ്വതന്ത്രനായിട്ടായിരിക്കും മത്സരിക്കുക. ഇടതു സ്ഥാനാർത്ഥിയായി പെരിന്തൽമണ്ണയിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് പെരിന്തൽമണ്ണ നഗരസഭ മുൻ അദ്ധ്യക്ഷനും സിപിഐഎം ഏരിയ കമ്മറ്റി അംഗവുമായ എം മുഹമ്മദ് സലീമിന്റേതാണ്. നഗരസഭ അദ്ധ്യക്ഷനെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും പ്രദേശത്ത് അദ്ദേഹത്തിനുള്ള ജനകീയതയും മുതലെടുത്ത് പാർ്ട്ടി ചിഹ്നത്തിൽ തന്നെ മത്സരിച്ച് ജയിക്കാമെന്നും മുഹമ്മദ് സലീമിന്റെ സ്ഥാനാർത്ഥിത്വത്ത്വം ഉറപ്പാക്കാനുള്ള കാരണങ്ങളാകും.

ലീഗ് വിമതനെന്ന പ്രതിഛായ കെ പി മുസ്തഫക്ക് ഗുണം ചെയ്യുമ്പോൾ സിപിഎം നേതാവായി കഴിവുതെളിയിച്ച വ്യക്തിയെന്ന പേര് മുഹമ്മദ് സലീമിനും അനുകൂലമാകും. വി ശശികുമാർ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ച വെച്ച അദ്ദേഹത്തിന് ഒരു അവസരം കൂടി നൽണമെന്നാണ് പെരിന്തൽമണ്ണയിലെ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം. തൊഴിലാളികൾക്കിടയിൽ മികച്ച പ്രതിഛായയുള്ള ശശികുമാർ മലപ്പുറം ജില്ലയിലെ സിഐടിയുവിന്റെ മുതിർന്ന നേതാവ് കൂടിയാണ്. അദ്ദേഹത്തെ പൊലൊരാൾ പെരിന്തൽമണ്ണയെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.

യുഡിഎഫിൽ നിന്ന് നിലവിലെ എംഎൽഎ മഞ്ഞളാംകുഴി അലിയെ ഇത്തവണ പെരിന്തലമണ്ണയിൽ നിന്ന് മങ്കടയിലേക്ക് മാറ്റാനുള്ള ചർ്ച്ചകളാണ് പുറത്ത് വരുന്നത്. അലി ഒരിക്കൽ കൂടി മത്സരിച്ചാൽ മണ്ഡലം യുഡിഎഫിന് നഷ്ടമകാമെന്നാണ് ലീഗിനകത്ത് തന്നെയുള്ള ചർച്ച. മാത്രവുമല്ല കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം ഉയർന്ന് കേൾക്കുന്ന പേരുകളിലൊന്ന് ടിഎ അഹമ്മദ് കബീറിന്റേതാണ്. എറണാകുളം സ്വദേശിയായ അദ്ദേഹം മലപ്പുറത്ത് വന്ന് മത്സരിക്കുന്നതിൽ കഴിഞ്ഞ തണവ തന്നെ എതിർപ്പുകളുണ്ടായിരുന്നു. കേവലം മൂവ്വായിരത്തിൽ താഴെ വോട്ടുകൾക്കാണ് മങ്കടയിൽ അദ്ദേഹം ജയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കളമശ്ശേരിയിലേക്ക് മാറ്റി നേരത്തെ ഇടതുസ്ഥാനാർത്ഥിയായി മഞ്ഞളാംകുഴി അലി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത മങ്കടയിൽ അലിയെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാനാണ് ലീഗ് ആലോചിക്കുന്നത്. അങ്ങനെയങ്കിൽ പെരിന്തൽമണ്ണ ഒഴിവ് വരുകയും അവിടെ പുതിയ യുവ നേതാവിനെ മത്സരിപ്പിക്കാനുമാണ് ലീഗിന്റെ ശ്രമം. എംഎസ്എഫ് ദേശീയ അദ്ധ്യക്ഷനായിരുന്ന മുൻ ജില്ല പഞ്ചായത്ത് അംഗം ടിപി അഷ്റഫലിയുടെ പേരാണ് പെരിന്തൽമണ്ണയിൽ യുഡിഎഫ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

അദ്ദേഹം മണ്ഡലത്തിൽ സജീവമാണ്. പെരിന്തൽ മണ്ണയോട് ചേർന്ന് കിടക്കുന്ന കരുവാരക്കുണ്ട് ഡിവിഷനിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗമെന്ന നിലയിലും ടിപി അഷറഫിലെ മണ്ഡലത്തിൽ സുപരിചിതനാണ് എന്നതും അദ്ദേഹത്തിന്റെ പേരിന് മുൻതൂക്കം നൽകുന്നു. അലി മാറുകയാണെങ്കിൽ പെരിന്തമണ്ണയിൽ ഉയർന്ന് കേൾക്കുന്ന മറ്റൊരു പേര് യീത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റേതാണ്. എന്നാൽ സമീപകാലത്തുണ്ടായ ഫണ്ട് വിവാദങ്ങളിൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന പികെ ഫിറോസ് കേവലം 579 വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച പെരിന്തൽമണ്ണയിൽ മത്സരിച്ചാൽ പരാജയപ്പെടുമെന്ന അഭിപ്രായവും ലീഗിനകത്ത് തന്നെയുണ്ട്. അതുകൊണ്ട് ടിപി അഷറഫലിയെ തന്നെയായിരിക്കും അലിയല്ലെങ്കിൽ പെരിന്തൽമണ്ണയിൽ യുഡിഎഫ് രംഗത്തിറക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം എൽഡിഎഫിന് പ്രതീക്ഷ നൽകുമ്പോൾ ലോകസഭ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിനാണ് പ്രതീക്ഷ നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽപെരിന്തൽമണ്ണ നഗരസഭയിലും പുലാമന്തോൾ, താഴേക്കാട്, മേലാറ്റൂർ പഞ്ചായത്തുകളിലും എൽ.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ ഏലംകുളം, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകളിൽ യുഡിഎഫാണ് അധികാരത്തിലെത്തിയത്. ഇ.എം.എസിന്റെ ജന്മദേശം കൂടിയായ ഏലംകുളം പഞ്ചായത്ത് നാലുപതിറ്റാണ്ടിനുശേഷം നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ വോകസഭ തെരഞ്ഞെടുപ്പിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് പെരിന്തൽമണ്ണയിൽ നിന്നും 23038 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു എന്നതും യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.